ന്യൂഡെൽഹി: കേരളം ഇനി വിഡി. സതീശൻ നയിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുൻഷി ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രിയായി വിഡി. സതീശനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
തീരുമാനം രാഹുൽ ഗാന്ധി കെസി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയേയും ഫോണിൽ വിളിച്ചു അറിയിക്കുകയായിരുന്നു. വോട്ടെണ്ണൽ ദിനം മുതൽ കേരളക്കര ചോദിച്ചുകൊണ്ടിരുന്ന ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായത്. കേരളം ആര് നയിക്കുമെന്ന ആകാംക്ഷയിൽ ആയിരുന്നു കഴിഞ്ഞ ഒമ്പത് ദിവസത്തോളം രാഷ്ട്രീയ ലോകം. ഇതിന് പര്യവസാനമായി.
വിഡി സതീശനും കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും അധികാര വടംവലി നടത്തിയത് നേതൃത്വത്തെ വലിയ രീതിയിൽ തന്നെ പ്രതിസന്ധിയിലാക്കിയിരുന്നു. ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും നാടകീയ ചർച്ചകൾക്കും ശേഷമാണ് ഒറ്റപ്പേരിലേക്ക് ഹൈക്കമാൻഡ് എത്തിയത്. ഇതിനായി കേരളത്തിൽ നിന്നുള്ള ഒട്ടുമിക്ക എല്ലാ മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് ഡെൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
എംഎൽമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെസിക്കായിരുന്നു. എന്നാൽ, സംസ്ഥാനത്തെ പൊതുവികാരവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും മാനിച്ചാണ് ഹൈക്കമാൻഡ്, കോൺഗ്രസിന് ഉജ്വലവിജയം സമ്മാനിച്ച ജനനായകൻ തന്നെ പട നയിക്കട്ടെ എന്ന തീരുമാനത്തിൽ എത്തിയത്. പത്തുവർഷത്തെ പിണറായി സർക്കാരിന് അന്ത്യം കുറിച്ച് 102 സീറ്റുമായി അധികാരത്തിലേറിയ യുഡിഎഫിനെ, ഇനി വിഡി. സതീശൻ നയിക്കട്ടെ.
Related News| കെസി വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകും; സമയമെടുക്കുന്നത് അന്തരീക്ഷം തണുപ്പിക്കാൻ



































