ന്യൂഡെൽഹി: രാജ്യത്ത് ഇരുട്ടടിയായി ഇന്ധനവില വർധനവ്. ലിറ്ററിന് മൂന്ന് രൂപയോളമാണ് വർധിപ്പിച്ചത്. പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വില വർധനവ്.
പെട്രോളിനും ഡീസലിനും ലിറ്ററിന് 3.04 രൂപ വീതമാണ് കേരളത്തിൽ വർധിക്കുക. പുതുക്കിയ നിരക്ക് അനുസരിച്ച് കൊച്ചിയിൽ പെട്രോളിന് 108.62 രൂപയായി. ഡീസൽ വില ലിറ്ററിന് 97.55 രൂപയാണ് ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 110.75 രൂപയും ഡീസൽ വില 99.63 രൂപയുമാണ്. ചെന്നൈയിൽ പെട്രോളിന് ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ്.
ഡൽഹിയിൽ പെട്രോളിന് 97.7 രൂപയും ഡീസലിന് 95.25 രൂപയുമാണ് പുതുക്കിയ വില. സിഎൻജി വിലയും കിലോ രണ്ടുരൂപ കൂട്ടി. രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്‌ടം നേരിടുന്നതിനാൽ മേയ് 15ന് മുൻപ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
വില വർധന കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് അഞ്ചുരൂപ വർധിച്ചേക്കുമെന്നായിരുന്നു സൂചന. അഞ്ച് സംസ്‌ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് വില വർധന പ്രാബല്യത്തിൽ വരുന്നത്.
ഹോർമുസ് കടലിടുക്ക്, യുദ്ധം മൂലം തടസപ്പെട്ടിരിക്കുന്നത് മൂലമാണ് ആഗോള ഊർജ വിതരണത്തെ ബാധിച്ചത്. ആഗോള വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതി ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































