ഗുരുവായൂർ: മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. വിഡി. സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും ഉണ്ടാകുമെന്നും ചെന്നിത്തല വ്യക്‌തമാക്കി.
ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പദത്തിനായി ഹൈക്കമാൻഡിന് മുന്നിൽ അവകാശം ഉന്നയിച്ചവരിൽ ഒരാളാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി വിഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തല കടുത്ത അതൃപ്‌തിയിൽ ആണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.
രമേശ് ചെന്നിത്തല എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നുമുള്ള ഊഹാപോഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. പത്തുവർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ സർക്കാരിന് ഉള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു.
പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടി തനിക്ക് അർഹിച്ച പരിഗണന നൽകുകയാണെങ്കിൽ അതിനോടൊപ്പം ചേർന്ന് മുന്നോട്ട് പോകുമെന്ന സൂചനയാണ് ചെന്നിത്തലയുടെ പ്രതികരണത്തിൽ നിന്ന് വ്യക്‌തമാകുന്നത്.
Related News| ‘കൈ’കോർത്ത് കേരളം; പട നയിക്കാൻ വിഡി. സതീശൻ




































