ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നിർണായക സമാധാന ചർച്ചകൾ തുടരുന്നു. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി സയ്യിദ് മുഹ്സിൻ നഖ്വി ഇറാനിയൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ചർച്ച നടത്തി.
അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശം ഇറാനിയൻ ഉദ്യോഗസ്ഥരുമായി പങ്കുവെക്കുന്നതിനായി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും നഖ്വി ടെഹ്റാൻ സന്ദർശിച്ചിരുന്നു. യുഎസ്-ഇറാൻ സമാധാന പ്രക്രിയയിൽ വഴിത്തിരിവിനായി സയ്യിദ് മുഹ്സിൻ നഖ്വി കാര്യമായി ശ്രമം നടത്തുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാൻ നഖ്വി ഷട്ടിൽ ഡിപ്ളോമസിയിലൂടെ ശ്രമിക്കുകയാണെന്നാണ് ഇസ്ന വാർത്താ ഏജൻസിയുടെ റിപ്പോർട്. തിങ്കളാഴ്ച ഇറാന്റെ നിർദ്ദേശം പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിരസിച്ചതിനെ തുടർന്നാണ് നഖ്വി അമേരിക്കയുടെ ഏറ്റവും പുതിയ നിർദ്ദേശവുമായി ഇറാനിലെത്തിയത്.
ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം, ഇറാന്റെ യുറേനിയം ശേഖരം ഇനീ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ചർച്ചകൾക്കായി ടെഹ്റാനിൽ എത്തിയപ്പോൾ, ട്രംപ് ഇറാന്റെ ആണവപദ്ധതികൾക്ക് എതിരെ കർശന മുന്നറിയിപ്പ് നൽകിയതായാണ് വിവരം.
യുദ്ധം കാരണം എണ്ണവില വർധിക്കുകയും ആഗോള സമ്പദ്വ്യവസ്ഥ വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, അറബ് രാജ്യങ്ങൾ സമാധാനത്തിനായി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
തായ്വാനിലേക്കുള്ള ആയുധ വിതരണം താൽക്കാലികമായി നിർത്തിവെച്ചതും ഇസ്രയേൽ നേരിടുന്ന സുരക്ഷാ ഭീഷണികളും ഇറാനിലെ സംഘർഷത്തിന് ആഴം കൂട്ടുകയാണ്. അതുകൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് പാക്കിസ്ഥാന്റെ മധ്യസ്ഥ ശ്രമങ്ങളെ കാണുന്നത്.
Most Read| പ്രായപരിധി ഏർപ്പെടുത്തിയേക്കും; നീറ്റ് പരീക്ഷയിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കേന്ദ്രം





































