കാസർഗോഡ്: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് പ്രിയദർശിനി സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകൾ നഷ്ടത്തിൽ ആയെന്ന് പ്രവൈറ്റ് ബസ് ഉടമകൾ. കാസർഗോഡ് ജില്ലയിലെ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കാൻ ആർടിഒയിൽ ജി-ഫോം നൽകി തുടങ്ങി.
ജില്ലയിലെ സ്വകാര്യ ബസുകളിൽ 70 ശതമാനവും ജി ഫോം നൽകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പറഞ്ഞു. കാസർഗോഡ് ജില്ലയിൽ 450 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയതോടെ സ്വകാര്യ ബസുകൾ ഭൂരിഭാഗവും നഷ്ടത്തിലാണെന്ന് ഉടമകൾ പറയുന്നു.
സർവീസ് നഷ്ടത്തിലായതോടെ ആർടിഒയിൽ ജി ഫോം നൽകി മൂന്നുമാസം മുതൽ ഒരുവർഷം വരെ സർവീസ് നിർത്തിവെക്കാനാണ് തീരുമാനം. ജില്ലയിൽ ഇതിനകം പത്ത് ബസുകൾ ജി ഫോം നൽകിയിട്ടുണ്ട്. കേരള സർക്കാർ റോഡ് ടാക്സ് 50 ശതമാനം കുറച്ചെങ്കിലും ഒരു ദിവസം 150 രൂപ മാത്രമാണ് ഇതിൽ സൗജന്യം കിട്ടുന്നതിനും ബസുടമകൾ വ്യക്തമാക്കുന്നു.
ത്രൈമാസ നികുതിയുടെ കാലാവധി ഈമാസം 30ന് അവസാനിക്കുന്നതോടെ ജില്ലയിലെ 70 ശതമാനം ബസുകളും ജി ഫോം നൽകി ഘട്ടംഘട്ടമായി സർവീസ് നിർത്തിവെക്കാനാണ് ഉടമകളുടെ തീരുമാനം. ഈമാസം 15 മുതലാണ് സംസ്ഥാനത്ത് സ്ത്രീകൾക്കായി പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇതോടെ സ്ത്രീ യാത്രക്കാരുടെ എണ്ണം വർധിച്ചു.
Most Read| മാസപ്പടിക്കേസ്; ഇഡി അന്വേഷണം ഒന്നാം പിണറായി സർക്കാരിലേക്കും




































