തിരുവനന്തപുരം: കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ പരസ്‌പരം ഏറ്റുമുട്ടി കോൺഗ്രസ്-ബിജെപി കൗൺസിലർമാർ. ഹാജർ രജിസ്‌റ്ററിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്.
വധശ്രമ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്‌റ്റ് ചെയ്‌ത ബിജെപി കൗൺസിലർ ആർ. സുഗതന് ബിജെപി കൗൺസിലർമാർ ഹാജർ ബുക്ക് മാറ്റിവെക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് യോഗത്തിൽ പ്രതിഷേധം തുടങ്ങിയത്. ഇത് അനുവദിക്കില്ലെന്ന് പറഞ്ഞു കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് പിടിച്ചുവാങ്ങി. പിന്നാലെ, കോൺഗ്രസ് അംഗങ്ങളുടെ കൈയിൽ നിന്ന് ഹാജർ ബുക്ക് ബിജെപി പ്രവർത്തകർ പിടിച്ചുവാങ്ങി.
ഇതോടെ ഇരുപാർട്ടികകളുടെയും ജനപ്രതിനിധികൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമായി. ഇതിനിടെ, ഡയസിനുമുകളിൽ വരെ കയറി നേതാക്കൾ പരസ്‌പരം പോരടിച്ചു. ഇത് കൈയ്യേറ്റത്തിലേക്ക് വഴിമാറി. കോൺഗ്രസിന്റെ വനിതാ കൗൺസിലർമാരെ ബിജെപി കൗൺസിലർമാർ കൈയ്യേറ്റം ചെയ്‌തെന്നാരോപിച്ച് കെഎസ്. ശബരീനാഥനടക്കമുള്ള നേതാക്കൾ പോർവിളി നടത്തി രംഗത്തെത്തി.
ഇതിനിടെ പലരുടെയും വസ്‌ത്രങ്ങൾ കീറി, ഒരു ബിജെപി കൗൺസിലർ ശബരീനാഥനെ തല്ലാൻ ശ്രമിക്കുകയും അത് മറ്റൊരു വനിതാ കൗൺസിലറുടെ തലയിൽ കൊള്ളുകയും ചെയ്‌തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതിപക്ഷ വനിതാ കൗൺസിലർമാരെ ബിജെപി കൗൺസിലർമാർ തള്ളിയിട്ടു എന്നാണ് പരാതി. ചെമ്പഴന്തി ഉദയൻ മർദ്ദിച്ചുവെന്ന് കൗൺസിലർ ഷേർളി പരാതിപ്പെട്ടു. സ്‌ത്രീകളെ ആക്രമിച്ച ചെമ്പഴന്തി ഉദയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ശബരീനാഥൻ ഉദയൻ സംസ്‌കാരമില്ലാതെ പെരുമാറുന്നുവെന്നും ആരോപിച്ചു.
ചെമ്പഴന്തി ഉദയന്റെ ലക്ഷ്യം മനഃപൂർവം രജിസ്‌റ്റർ ബുക്ക് കീറി കളയുക എന്നതായിരുന്നു എന്ന് ആരോപിച്ചും കൈയ്യേറ്റത്തിൽ പ്രതിഷേധിച്ചും ശബരീനാഥന്റെ നേതൃത്വത്തിൽ ചെമ്പഴന്തി ഉദയനെതിരെ കോർപറേഷൻ സെക്രട്ടറിക്ക് പരാതി നൽകി. മർദ്ദനമേറ്റ കൗൺസിലർ ഷേർളിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലാഞ്ചിറ കൗൺസിലർ ത്രേസ്യാമ്മയെയും ആശുപത്രിയിലേക്ക് മാറ്റി.
Most Read| കിഴാറ്റൂർ വയൽക്കിളി സമരം; 28 പ്രതികളെയും കോടതി വെറുതെവിട്ടു




































