തൃശൂർ: നഗരത്തിലെ സ്വകാര്യ ലോഡ്‌ജിൽ യുവതിയെയും കുഞ്ഞിനെയും പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാർ എടമുട്ടം സ്വദേശിനി ജ്യോതിയാണ് മരിച്ചത്. തൃശൂർ നഗരത്തിലെ വെളിയന്നൂരിലുള്ള നിയറെസ്‌റ്റ് ലോഡ്‌ജിലാണ് സംഭവം.
ഈമാസം 27ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് ഗർഭിണിയായ ജ്യോതി ലോഡ്‌ജിൽ മുറിയെടുത്തത്. തുടർന്ന് ഇന്ന് മുറി തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ ചവിട്ടി തുറന്നപ്പോഴാണ് പ്രസവത്തിനിടെ മരിച്ച നിലയിൽ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
മുറി എടുക്കുമ്പോൾ യുവതിയുടെ കൂടെ പാവറട്ടി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറും ഉണ്ടായിരുന്നു. ഇയാളെ ഈസ്‌റ്റ് പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിയെ മുൻ പരിചയമുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മുറിയെടുക്കാൻ സഹായിച്ചിരുന്നു. എന്നാൽ, ഫോണിൽ വിളിച്ചിട്ട് ഇന്ന് കിട്ടിയില്ല. കഴിഞ്ഞദിവസം വയറുവേദനയാണെന്ന് പറഞ്ഞതുകൊണ്ട് മരുന്ന് വാങ്ങിനൽകിയിരുന്നുവെന്നും തനിക്ക് മറ്റൊന്നും അറിയില്ലെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
Most Read| ജലവിഹിതം തടസപ്പെടുത്തിയാൽ ‘കൈകൾ വെട്ടിമാറ്റും’; ഭീഷണിയുമായി പാക്കിസ്‌ഥാൻ




































