ടെഹ്‌റാൻ: പശ്‌ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്. യുഎസ് ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഗൾഫ് രാജ്യങ്ങളെ ഉൾപ്പടെ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. ഇറാന്റെ ബുഷെഹർ പ്രവിശ്യയിലെ ഖോർമുജിന് മുകളിൽ വെച്ച് യുഎസിന്റെ ഒരു എംക്യൂ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റവല്യൂഷണറി ഗാർഡ് വക്‌താവ് സൊഹൈൻ മൊഹ്‌ബി അറിയിച്ചു.
ബഹ്‌റൈനെയും കുവൈത്തിനെയും ലക്ഷ്യമിട്ടും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. എന്നാൽ, ആക്രമണത്തെ പ്രതിരോധിച്ചതായി കുവൈത്ത് അറിയിച്ചു. അതേസമയം, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം യുഎസ് ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി.
പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള താൽക്കാലിക കരാറിന്റെ ഭാഗമായി 60 ദിവസത്തേക്ക് ഇറാന്റെ എണ്ണ വിൽക്കാൻ യുഎസ് അനുമതി നൽകിയിരുന്നു. ഈ അനുമതി യുഎസ് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. ലൈസൻസ് റദ്ദാക്കാനുള്ള യുഎസിന്റെ നീക്കത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ മൂന്ന് കപ്പലുകൾക്ക് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. ഖത്തറിന്റെ എൽഎൻജി ടാങ്കറായ അൽ റകിയാത്തിന്റെ എൻജിൻ റൂമിൽ തീപടർന്നു. വാതക ടാങ്കർ പൊട്ടിത്തെറിച്ചേക്കുമെന്ന ആശങ്ക മൂലം നാവികരെ അടിയന്തരമായി ഒഴിപ്പിച്ചു. സൗദിയുടെ ക്രൂഡുമായി പോയ കപ്പലും മിസൈൽ ആക്രമണത്തിൽ തകർന്നു.
ഒമാൻ തീരത്താണ് സൗദിയുടെ വെദ്യാൻ കപ്പൽ ആക്രമിക്കപ്പെട്ടത്. നാവികർ സുരക്ഷിതരാണെന്നാണ് വിവരം. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട മൂന്നാമത്തെ കപ്പലിന് തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു. മുന്നറിയിപ്പ് ലംഘിച്ചതുകൊണ്ടാണ് ഖത്തറിന്റെ ടാങ്കർ അക്രമിക്കപ്പെട്ടതെന്ന് ഇറാൻ ടിവി റിപ്പോർട് ചെയ്‌തു.
കപ്പലുകൾക്ക് നേരെ നടന്ന അക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാനെതിരെ അമേരിക്ക ശക്‌തമായ ആക്രമണം നടത്തിയത്. അന്താരാഷ്‌ട്ര ജലപാതയിൽ വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതിന് കനത്ത വില നൽകേണ്ടിവരുമെന്ന് ഇറാനെ ബോധ്യപ്പെടുത്തുന്നതിനായിട്ടാണ് തിരിച്ചടികൾ ആരംഭിക്കുന്നതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
80ലധികം ലക്ഷ്യങ്ങളിൽ കൃത്യമായ ബോംബാക്രമണം നടത്തിയ ശേഷം ആക്രമണം പൂർത്തിയാക്കിയതായും സെൻട്രൽ കമാൻഡ് അറിയിച്ചു. കടലിടുക്കിന് സമീപമുള്ള ഇറാനിയൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ ശൃംഖലകൾ, തീരദേശ റഡാർ സൈറ്റുകൾ, മിസൈൽ ശേഷി, ഇറാനിയൻ സൈന്യത്തിന്റെ 60ഓളം ചെറിയ ബോട്ടുകൾ എന്നിവയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും യുഎസ് സേന അറിയിച്ചു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം




































