ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ. നാഷണൽ ടെസ്‌റ്റിങ് ഏജൻസിയിലെ (എൻടിഎ) 47 ഉദ്യോഗസ്‌ഥരെ സർക്കാർ പിരിച്ചുവിട്ടു. ഏജൻസി രൂപീകരിച്ച ശേഷമുള്ള ആദ്യ അഴിച്ചുപണിയാണിത്.
പുറത്താക്കപ്പെട്ട ചില ഉദ്യോഗസ്‌ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചേക്കുമെന്നും സൂചനയുണ്ട്. വ്യക്‌തികളെ മാറ്റുന്നതിനുപരി സംഘടനയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. പരീക്ഷാ നടത്തിപ്പിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണന.
ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷകളും ഫെലോഷിപ്പ് പരീക്ഷകളും നടത്തുന്നതിനായി 2017ലാണ് സ്വയംഭരണാവകാശമുള്ള സ്‌ഥാപനമായി കേന്ദ്ര സർക്കാർ എൻടിഎ രൂപീകരിച്ചത്. ജെഇഇ, നീറ്റ് തുടങ്ങി ഇരുപതോളം ദേശീയതല പരീക്ഷകൾ നിലവിൽ നടത്തുന്നത് എൻടിഎ ആണ്.
ഏജൻസിയെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് നിലവിലെ നടപടി. ഇതിന്റെ തുടർച്ചയായി പുതിയ പരീക്ഷാ സംവിധാനം ഒരുക്കാനും ലക്ഷ്യമിടുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി അതിവേഗ കോടതികൾ സ്‌ഥാപിക്കുന്നത് ഉൾപ്പടെയുള്ള പ്രധാന നടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം.
Most Read| ബംഗ്ളാദേശ് പ്രസിഡണ്ട് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു





































