തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ കേസെടുത്ത് പോലീസ്. എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിൽ തിരുവനന്തപുരം സൈബർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലുമായിരുന്നു എന്ന് മോഹൻദാസ് വീഡിയോയിൽ പറഞ്ഞതാണ് വിവാദമായത്. മോഹൻദാസിനെതിരെ കേസെടുക്കുന്നത് വൈകുന്നതിൽ ആക്ഷേപം ശക്തമായിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർ കേസെടുക്കാൻ വൈകുന്നതിൽ അതൃപ്തി പരസ്യമാക്കിയിരുന്നു. മോഹൻദാസിനെ തള്ളി ആർഎസ്എസും രംഗത്തെത്തിയിരുന്നു.
അടുത്തിടെ നടന്ന സമരങ്ങളെ കുറിച്ച് ടിജി മോഹൻദാസ് നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അങ്ങേയറ്റം അപലപനീയം ആണെന്നാണ് ആർഎസ്എസ് പ്രതികരിച്ചത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ആ അഭിപ്രായങ്ങളോടും അത്തരം കാഴ്ചപ്പാടുകളോടും ആർഎസ്എസ് ഒരുതരത്തിലും യോജിക്കുന്നില്ല. അദ്ദേഹം പാർട്ടിയുടെ ഒരു ചുമതലയും വഹിക്കുന്നില്ലെന്നും ആർഎസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹ് കെബി ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
”എനിക്ക് ഈ സാഹചര്യം കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്നുതവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും, കുറേപേർ മരിക്കില്ല, കുറെപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലുമണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും”- എന്നായിരുന്നു വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്സിജൻ നിലവാരമോ?


































