ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പ് കേസിൽ ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് ക്ളീൻ ചിറ്റ് നൽകി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ആഭ്യന്തര വകുപ്പ് റിപ്പോർട് പരിശോധിച്ച് തുടർനടപടികൾക്കായി ശ്രീറാം ജൻമഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന് കൈമാറി.
അന്തിമ റിപ്പോർട്ടിൽ ചമ്പത് റായിയുടെയോ മുൻ ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയോ പേരുകൾ പരാമർശിച്ചിട്ടില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട് ചെയ്തു. ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടുപേരും ജൂൺ 27ന് ട്രസ്റ്റിലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച രണ്ടാമത്തെ എസ്ഐടി കേസിൽ അന്വേഷണം തുടരുകയാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശ പ്രകാരമാണ് ജൂൺ 13ന് ആദ്യ എസ്ഐടി രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് തലവനായ സംഘത്തിൽ ഐജി എസ് കിരൺ, സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ കുമാർ എന്നിവർ അംഗങ്ങളായിരുന്നു.
ജൂൺ 23ന് എസ്ഐടി സർക്കാരിന് പ്രാഥമിക റിപ്പോർട് നൽകി. ജൂൺ 25ന് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഫണ്ട് തട്ടിപ്പ് കേസിൽ എട്ടുപേർ അറസ്റ്റിലായി. 2026 ഏപ്രിൽ 27നും ജൂൺ അഞ്ചിനും മധ്യേ പണം എണ്ണുന്ന മുറിയിൽ എഴുപതോളം തവണ മോഷണം നടന്നതായി എസ്ഐടി കണ്ടെത്തിയിരുന്നു.
ഐജി കിരണിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എസ്ഐടി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുകയാണ്. ക്ഷേത്ര കാണിക്കൽ നിന്ന് അഞ്ചുകോടി മുതൽ 7.5 കോടി രൂപവരെ തട്ടിയെടുത്തതായി സമാജ്വാദി പാർട്ടി നേതൃത്വം ആരോപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































