ന്യൂഡെൽഹി: മുല്ലപ്പെരിയാർ കേസിൽ സ്‌പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് സ്‌പെഷ്യൽ കൗൺസിലായി നിയമിച്ചത്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും വിവിധ ട്രൈബ്യൂണലുകളും പരിഗണിക്കുന്ന അന്തർ സംസ്‌ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്‌ഥാനത്തെ പ്രതിനിധീകരിച്ച് ഹാജരാകും.
സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്നാണ് സംസ്‌ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 1992 മുതൽ സുപ്രീം കോടതിയിൽ പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് എബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ ഉൾപ്പടെയുള്ള അന്തർ സംസ്‌ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി പ്രകാശിനെയാണ് നിയമിച്ചത്. സംസ്‌ഥാനത്തിന്റെ മുൻ സ്‌റ്റാൻഡിങ് കൗൺസിൽ കൂടിയായിരുന്ന ജി പ്രകാശ്, ലാവലിൻ ഉൾപ്പടെയുള്ള കേസുകളിൽ സംസ്‌ഥാനത്തിന് വേണ്ടി ഹാജരായിരുന്നു. റോയ് എബ്രഹാമിനെ നിയമിച്ചു സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജി പ്രകാശിനെ മാറ്റിയതായി വ്യക്‌തമാക്കുന്നില്ല. എന്നാൽ, പകരം നിയമനം എന്നാണ് സൂചന.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































