ലഖ്നൗ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ കലക്ട്രേറ്റ് വളപ്പിലെ, 70 വർഷം പഴക്കമുള്ള പള്ളി പൊളിച്ചുനീക്കി. വൻ പോലീസ് സന്നാഹം എത്തിയാണ് ഇന്ന് അതിരാവിലെ പള്ളി പൊളിച്ചത്. പൊളിക്കൽ നടപടിക്ക് മുന്നോടിയായി സമാജ് വാദി പാർട്ടി ലോക്സഭാ എംപി ഇഖ്റ ഹസനെ കൈരാനയിലെ വീട്ടിൽ പോലീസ് വീട്ടുതടങ്കലിലാക്കി.
പ്രതിഷേധം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വീട്ടുതടങ്കലെന്നാണ് റിപ്പോർട്. സഹാറൻപൂർ കലക്ട്രേറ്റ് വളപ്പിൽ സ്ഥിതി ചെയ്തിരുന്ന പള്ളിയാണ് പൊളിച്ചു നീക്കിയത്. സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമിച്ചതാണ് പള്ളിയെന്ന് റിപ്പോർട് നൽകിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടം പൊളിക്കൽ നടപടിയിലേക്ക് കടന്നത്.
പള്ളി നിർമാണം അനധികൃതമാണെന്ന് സിറ്റി മജിസ്ട്രേറ്റ് ജൂലൈയിൽ വിധിച്ചിരുന്നു. പൊളിച്ചുനീക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതിരെ പള്ളി കമ്മിറ്റി നൽകിയ അപ്പീൽ ഇന്നലെ ജില്ലാ ജഡ്ജി തള്ളിയിരുന്നു. പിന്നാലെയാണ് ഇന്ന് അതിരാവിലെ തന്നെ പള്ളി പൊളിക്കാൻ തുടങ്ങിയത്. പ്രതിഷേധം ഒഴിവാക്കുന്നതിനായി പ്രദേശത്ത് വൻതോതിൽ പോലീസിനെ വിന്യസിച്ചിരുന്നു. നിയമപരമായ നടപടികൾ പാലിച്ചാണ് പൊളിക്കൽ നടപടിയെന്ന് സഹാൻപൂർ ഡിഐജി അഭിഷേക് സിങ് പറഞ്ഞു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































