ന്യൂഡെല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ പ്രചാരത്തില്‍ വന്ന ആരോഗ്യസേതു ആപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ നിര്‍ദേശം. ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. വിവരാവകാശ നിയമപ്രകാരം ആപ്പിനെ സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട വ്യക്തിക്ക് നല്‍കാത്തതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കാന്‍ നാഷണല്‍ ഇന്‍ഫോർമാറ്റിക്സ് സെന്ററിനും നാഷണല്‍ ഇ- ഗവേർണന്‍സ് ഡിവിഷനും നിര്‍ദേശം നല്‍കിയത്.
ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററും ഐടി മന്ത്രായലയവും ചേര്‍ന്നാണെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം ആപ്പിന്റെ നിര്‍മ്മാതാക്കള്‍ ആരെന്ന ചോദ്യത്തിന് ഇരു വകുപ്പുകളുടെയും പക്കല്‍ കൃത്യമായ മറുപടി ഇല്ലായിരുന്നു. ആപ്പിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് ഇരു വകുപ്പുകളും നല്കിയ മറുപടി.
ഇതോടെ വിവരാവകാശ കമ്മീഷന് തന്നെ നേരിട്ട് കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി. സര്‍ക്കാര്‍ ഇതിനോടും പ്രതികരിക്കാതായതോടെ കമ്മീഷന് കേന്ദ്ര സര്‍ക്കാരിന്റേത് നിരുത്തരവാദിത്വ പരമായ നിലപാട് ആണെന്ന് വിമര്‍ശിച്ചു. ഒപ്പം തന്നെ ചീഫ് പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കും ഇ-ഗവേണ്‍സ് ഡിവിഷനും ആപ്പിന്റെ വിവരങ്ങള്‍ നൽകാൻ ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന് നോട്ടീസ് നല്കി. കാര്യങ്ങള്‍ വിവാദമായതോടെ ആപ്പ് നിര്‍മ്മാണത്തില്‍ അപാകതകള്‍ ഇല്ലെന്നും സര്‍ക്കാരിന്റെ കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ആണ് ആപ്പ് നിര്‍മ്മിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് എത്തി. എന്നാല്‍ അവിടെയും സര്‍ക്കാര്‍ ആപ്പ് നിര്‍മ്മിച്ചത് ആരെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ ആപ്പിന്റെ നിര്‍മ്മാതാക്കള്‍ ആരെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.
Read also : മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി ആര്‍ജെഡി