ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിൽ പ്രധാന ആയുധമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പല അവസരങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്‌ത മൊബൈൽ ആപ്ളിക്കേഷനാണ് ആരോഗ്യ സേതു. എന്നാൽ ഈ ആപ്പ് ആരാണ് നിർമ്മിച്ചതെന്ന കാര്യത്തിൽ സർക്കാരിന് തന്നെ യാതൊരുവിധ അറിവുകളുമില്ലെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ആരോഗ്യ സേതുവിനെക്കുറിച്ചുള്ള വിവരാകാശ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകാത്തതിനെ തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
ആരോഗ്യ സേതു ആപ്പിന്റെ നിർമ്മാതാക്കൾ ആരെന്നുള്ള വിവരാവകാശ ചോദ്യങ്ങൾക്ക് ഒഴിഞ്ഞു മാറുന്ന മറുപടിയാണ് സർക്കാർ നൽകുന്നതെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ചൂണ്ടിക്കാണിച്ചു. വിവരങ്ങൾ നൽകാരിക്കുന്ന തരത്തിലുള്ള അധികാരികളുടെ നടപടി സ്വീകാര്യമല്ല. ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തതുമായി ബന്ധപ്പെട്ട് യാതൊരു വിധ രേഖകളും ലഭ്യമല്ലെന്നും കമ്മീഷൻ പറഞ്ഞു. ഇതുസംബന്ധിച്ച് ചീഫ് പബ്‌ളിക്ക് ഇൻഫർമേഷൻ ഓഫീസർമാർക്കും നാഷണൽ ഇ-ഗവേൺസ് ഡിവിഷനും വിവരാവകാശ കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ്പ് വികസിപ്പിച്ചെടുത്തതെന്നാണ് ആരോഗ്യ സേതു വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം. എന്നാൽ ആപ്പ് ആര് നിർമ്മിച്ചുവെന്ന ചോദ്യത്തിന് തങ്ങൾക്കറിയില്ലെന്ന ഉത്തരമാണ് ഇരു സ്‌ഥാപനങ്ങളും നൽകിയത്.
സാമൂഹ്യപ്രവർത്തകനായ സൗരവ് ദാസ് ആണ് ആപ്പ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങൾ ചോദിച്ചിരിക്കുന്നത്. ആപ്പ് നിർമ്മിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച വിവരങ്ങൾ, ഇതിന്റെ അനുമതി, നിർമ്മിച്ച കമ്പനിയുടെ പേര്, ആപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള വ്യക്‌തികളും സർക്കാർ വകുപ്പുകളും, ആപ്പ് വികസിപ്പിച്ചെടുക്കുന്നതിനായി പ്രവർത്തിച്ചവരുമായി നടന്നിട്ടുള്ള ആശയവിനിമയത്തിന്റെ പകർപ്പുകൾ തുടങ്ങിയവയായിരുന്നു വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടത്.
എന്നാൽ വിവിധ വകുപ്പുകൾ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് എന്നാണ് ആരോപണം. ചോദ്യങ്ങൾക്ക് ഐടി മന്ത്രാലയവും മറുപടി നൽകിയില്ല. തങ്ങളുടെ വിഭാഗവുമായി ബന്ധമുള്ളതല്ല ചോദ്യങ്ങൾ എന്നു ചൂണ്ടിക്കാട്ടി നാഷണൽ ഇ-ഗവേൺസ് വിഭാഗത്തിന് ചോദ്യങ്ങൾ കൈമാറുകയാണ് ഐടി മന്ത്രാലയം ചെയ്‌തതെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.
Read also:4 ദിവസം, 25 മില്യണ്‍ വ്യൂസ്; തരംഗമായി രാധേശ്യാം മോഷന്‍ പോസ്‌റ്റര്‍