ന്യൂഡെല്‍ഹി : ആരോഗ്യസേതു ആപ്പ് നിര്‍മ്മിച്ചതാരെന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പക്ഷേ ആപ്പ് നിര്‍മ്മിച്ചതാരെന്ന കാര്യത്തില്‍ വ്യക്‌തമായ ഉത്തരം ഇപ്പോഴും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. വ്യവസായ വിദഗ്ധ കൂട്ടായ്‌മയില്‍ സര്‍ക്കാരിന് കീഴില്‍ പൊതു പങ്കാളിത്തത്തോടെയാണ് ആപ്പ് നിര്‍മ്മിച്ചതെന്ന വിശദീകരണമാണ് വിവാദത്തിന് പിന്നാലെ കേന്ദ്രം നല്‍കുന്നത്. ഇതില്‍ ആപ്പ് നിര്‍മ്മിച്ചവരുടെ പേരോ മറ്റ് വിവരങ്ങളോ സര്‍ക്കാര്‍ പങ്ക് വെക്കുന്നില്ല. അതിനാല്‍ തന്നെ ആപ്പ് നിര്‍മ്മാണത്തിന് പിന്നില്‍ ആരെന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും വ്യക്‌തമല്ല.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ വലിയ പ്രചാരം നേടിയ ആപ്പാണ് ആരോഗ്യ സേതു. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററും, ഐടി മന്ത്രാലയവും ചേര്‍ന്നാണ് ആപ്പ് വികസിപ്പിച്ചതെന്നാണ് ആരോഗ്യസേതുവിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം ആപ്പ് നിര്‍മ്മിച്ചത് ആരാണെന്ന് സൗരവ് ദാസ് എന്ന വ്യക്തി ചോദ്യം ഉന്നയിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല. ആപ്പിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് ഐടി മന്ത്രാലയവും,നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററും നല്‍കിയ വിശദീകരണം. ഇതോടെ കൃത്യമായ മറുപടി ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു പറയാത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷ വിമര്‍ശനം ആണ് ഇപ്പോള്‍ നേരിടുന്നത്. വിവരങ്ങള്‍ നൽകാന്‍ ചുമതലപ്പെട്ടവർ അത് ചെയ്യാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. ഒപ്പം തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കാണിക്കുന്നത് നിരുത്തരവാദിത്വ പരമായ സമീപനം ആണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ നവംബര്‍ 24 ന് ആരോഗ്യ സേതു ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കണമെന്നും വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read also : ആരോഗ്യ സേതു നിർമ്മിച്ചതാരെന്ന് ചോദ്യം; ഉത്തരമില്ലാതെ കേന്ദ്രം