ന്യൂയോർക്ക്: 12നും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്സിൻ പരീക്ഷണം ഉടൻ നടത്താൻ ജോൺസൺ ആന്റ് ജോൺസൺ പദ്ധതിയിടുന്നു. വെള്ളിയാഴ്ച യുഎസ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി (സിഡിസി) നടത്തിയ യോഗത്തിലാണ് ജോൺസൺ ആന്റ് ജോൺസൺ കമ്പനി എക്സിക്യൂട്ടീവ് ഇക്കാര്യം പറഞ്ഞത്.
“കഴിയുന്നത്ര വേഗം കുട്ടികളിൽ വാക്സിൻ പരീക്ഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ സുരക്ഷയുടെ കാര്യത്തിൽ വളരെ ശ്രദ്ധപുലർത്തിയേ പരീക്ഷണം നടത്തുകയുള്ളൂ,-” ജോൺസൺ ആന്റ് ജോൺസണിന്റെ ഡോ. ജെറി സാഡോഫ് യോഗത്തിൽ പറഞ്ഞു. ചെറിയ കുട്ടികളിൽ പോലും വാക്സിൻ പരീക്ഷിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. പക്ഷേ സുരക്ഷയെയും മറ്റ് ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും ഇതിൽ അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ അവസാനത്തോടെ 60,000 വൊളണ്ടിയർമാരിൽ ജോൺസൺ ആന്റ് ജോൺസൺ മൂന്നാം ഘട്ട വാക്സിൻ പരീക്ഷണം ആരംഭിച്ചിരുന്നു. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത ഒരു വ്യക്തിക്ക് അസുഖം ബാധിച്ചതിനെ തുടർന്ന് ഈ മാസം തുടക്കത്തിൽ നിർത്തി വച്ച പരീക്ഷണം കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്.
National News: സ്വകാര്യ സംരംഭകര്‍ക്ക് കൂടുതല്‍ ഇടം നല്കാന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: നീതി ആയോഗ് വിസി