ന്യൂഡെല്‍ഹി: 81 ലക്ഷം പിന്നിട്ട് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 48,268 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 81,37,119 പേര്‍ക്കാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 74,32,829 പേര് രോഗമുക്തി നേടി. അതേസമയം പ്രതിദിന കണക്കില്‍ കുറവ് വരുന്നതും രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസമാവുന്നുണ്ട്.
മാത്രവുമല്ല സജീവ കോവിഡ് കേസുകള്‍ ആറുലക്ഷത്തില്‍ താഴെയായി എന്നതും ശുഭവര്ത്തയാണ്. കഴിഞ്ഞ ദിവസം 59,454 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. നിലവില്‍ 5,82,649 ആക്റ്റീവ് കോവിഡ് കേസുകളാണ് രാജ്യത്തുള്ളത്.
മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മരണനിരക്ക് കുറവാണെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ദിനംപ്രതി അഞ്ഞൂറിലധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കക്ക് ഇടയാക്കുന്നുണ്ട്. 551 മരണങ്ങളാണ് കഴിഞ്ഞ ദിവസം മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 1,21,641 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്.
കോവിഡ് പ്രതിദിന കണക്കില്‍ രാജ്യത്ത് മുന്നില്‍ നില്ക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. സജീവ കേസുകളിലും സംസ്ഥാനം മുന്നിലുണ്ട്. കേരളത്തില്‍ 6638 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം ആകെ രോഗികളുടെ കണക്കെടുത്താല്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ ബാധിച്ചത് മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളെയാണ്. മഹാരാഷ്ട്രയില്‍ മാത്രം 16,72,411 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. മരണനിരക്കിലും മഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് മുന്നില്‍. എന്നാല്‍ നിലവില്‍ ഇവിടെ പ്രതിദിന കണക്കില്‍ കുറവ് വന്നിട്ടുണ്ട് എന്നത് ആശ്വാസം പകരുന്നുണ്ട്.
Read Also: ബിജെപിയുടെ സൗജന്യ വാക്സിൻ വാഗ്ദാനം ചട്ടലംഘനമല്ല; തിരഞ്ഞെടുപ്പ് കമ്മീഷൻ