ആറന്‍മുള: ആംബുലന്‍സില്‍ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതി നൗഫല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നവംബര്‍ പത്താം തിയതിയിലേക്ക് മാറ്റി. ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് പ്രതി നൗഫല്‍ നല്‍കിയിരുന്നത്.
കോവിഡ് രോഗബാധിതയായ പെണ്‍കുട്ടിയെ സെപ്റ്റംബര്‍ അഞ്ചാം തിയതി രാത്രിയാണ് കോവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്ന വഴി പ്രതി നൗഫല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്‍തത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സംഭവം നടന്ന് നാല്‍പ്പത്തിഏഴാം ദിവസം പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ ജി സൈമന്റെ നേതൃത്വത്തില്‍ അടൂര്‍ ഡിവൈഎസ്‌പി ആര്‍ ബിനുവാണ് കേസില്‍ അന്വേഷണം നടത്തിയത്.
കേസില്‍ 540 പേജുള്ള കുറ്റപത്രമാണ് സെഷന്‍സ് കോടതിയില്‍ നല്‍കിയത്. കോവിഡ് രോഗിയായ പെണ്‍കുട്ടിയെ പ്രതി നൗഫല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പെണ്‍കുട്ടിയെ പീഡിപ്പിക്കുക എന്ന ഉദേശത്തോടുകൂടി തന്നെ പ്രതി പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്‌തമാക്കിയിരുന്നു.
Read Also: വാളയാർ കേസ്; അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചു