പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുമായി സർക്കാർ അഭിഭാഷക സംഘം കൂടിക്കാഴ്‌ച നടത്തി. കേസിൽ തുടരന്വേണം വേണമെന്ന മാതാപിതാക്കളുടെ അപ്പീലിൻമേൽ നവംബർ ഒൻപതിന് വാദം തുടങ്ങാനിരിക്കെ ആണ് സർക്കാർ അഭിഭാഷകരുടെ സന്ദർശനം.
ശാസ്‌ത്രീയ തെളിവുകളുടെ അപര്യാപ്‌തത ഉണ്ടെങ്കിലും ഉള്ള തെളിവുകൾ പോലും വിചാരണ കോടതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് അഭിഭാഷക സംഘം വിലയിരുത്തി. കേസിൽ ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്‌പെഷ്യൽ ഗവ. പ്ളീഡർ നിക്കോളാസ് ജോസഫ് പറഞ്ഞു. അഡീഷണൽ ഡയറക്‌ടർ ജനറൽ പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസ്, സീനിയർ ഗവ. പ്ളീഡർമാരായ എസ് യു നാസർ, സി കെ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് വാളായാർ പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചത്.
അതേസമയം, വാളയാർ കേസിൽ പ്രതി ചേർത്തിരുന്ന പ്രദീപ് കുമാർ (36) ബുധനാഴ്‌ച ആത്‍മഹത്യ ചെയ്‌തിരുന്നു. ചേർത്തലയിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്‍മഹത്യയെന്നാണ് പ്രാഥമിക വിവരം. എന്നാൽ പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാർ നീതി സമരസമിതി ആരോപിച്ചിരുന്നു. കേസിന്റെ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടന്ന ആത്‍മഹത്യയിൽ ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞിരുന്നു.
Related News: മുന്‍പ്രതിയുടെ ആത്‍മഹത്യ; ദുരൂഹതയുണ്ടെന്ന് വാളയാര്‍ നീതി സമരസമിതി