കൊൽക്കത്ത: രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയം ആകുകയും അവസാനിക്കുകയും ചെയ്‌താൽ ഉടൻ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയപ്പോഴാണ് അമിത് ഷായുടെ പ്രഖ്യാപനം. നേരത്തെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും ഇതേ പ്രഖ്യാപനം നടത്തിയിരുന്നു.
“പൗരത്വ നിയമം നടപ്പാക്കുകയും അഭയാർഥികൾക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കോവിഡ് മഹാമാരിയെ ആശ്രയിച്ചിരിക്കുന്നു. പക്ഷേ അത് നടക്കും. നിയമം നിലവിലുണ്ട്,”- അമിത് ഷാ പറഞ്ഞു. അയൽ രാജ്യങ്ങളിൽ മത വിവേചനം നേരിടുന്നവർക്കുള്ളതാണ് സിഎഎ. മമതയും കോൺഗ്രസും ബി എസ് പിയുമെല്ലാം സിഎഎയെ എതിർക്കുന്നത് അത് ന്യൂനപക്ഷങ്ങൾക്ക് എതിരെ ഉള്ളതാണെന്ന് പറഞ്ഞു കൊണ്ടാണ്. എന്നാൽ, പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും എല്ലാവർക്കും പൗരത്വം നൽകുന്ന നിയമമാണ് സിഎഎ എന്നും അമിത് ഷാ പറഞ്ഞു.
Also Read: സിഎഎ വിരുദ്ധ പ്രക്ഷോഭകരെക്കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം; യുപി സര്‍ക്കാര്‍
ഡിസംബറിലാണ് പാർലമെന്റ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ഇതിന് പിന്നാലെ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ് വ്യാപനവും തുടർന്നുണ്ടായ ലോക്ക് ഡൗണും മൂലമാണ് പ്രതിഷേധ പരിപാടികൾ താൽക്കാലികമായി നിർത്തിവച്ചത്.