പാറ്റ്ന: കിഴക്കൻ ചമ്പാരനിലെ ജാമുവ ഗ്രാമത്തിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി അനുയായികൾ പള്ളി നശിപ്പിച്ചതായി പരാതി. പള്ളിയിൽ മഗ്രിബ് പ്രാർഥന നടത്തുകയായിരുന്ന 5 പേർക്ക് സാരമായി പരിക്കേറ്റു. ഇവരിൽ 3 പേർക്ക് തലക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പള്ളിയിലെ മൈക്കും രണ്ട് കവാടങ്ങളും തകർത്തു. പള്ളിയിലുണ്ടായിരുന്ന വസ്തുവകകൾ മോഷണം പോയെന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
ജാമുവയിൽ 20-25 മുസ്ലിം കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. മറ്റു സമുദായത്തിൽപ്പെട്ട 500 കുടുംബങ്ങളും ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഈ പ്രദേശമുൾപ്പെടുന്ന ധാക്ക മണ്ഡലത്തിൽ ബിജെപി നേതാവ് പവൻ കുമാർ ജയ്സ്വാളാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിൽ ജയ്സ്വാളിന്റെ വിജയം ആഘോഷിക്കാനായി 500ഓളം പേരുടെ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. മഗ്രിബ് നമസ്കാരത്തിനിടെ ഇവർ പള്ളിക്ക് കല്ലെറിയുകയായിരുന്നെന്ന് പള്ളി പരിപാലകൻ മസ്ഹർ ആലം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പള്ളിയുടെ കവാടങ്ങളും മൈക്കും തകർത്തു. പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന പള്ളിയാണ് തകർക്കപ്പെട്ടത്. ഇത് നിങ്ങളുടെ രാജ്യമല്ലെന്നും ഉടൻ ഇവിടം വിട്ടുപോകണമെന്നും സംഘം വിളിച്ചുപറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടുപേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു.
Read also: പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ നേരെ കല്ലേറ്