കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ നവംബർ 26 വരെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എറണാകുളം ജില്ലാ ജയിലിലേക്കാണ് ശിവശങ്കറിനെ മാറ്റുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിവശങ്കറിനെ റിമാൻഡ് ചെയ്തത്. അതേസമയം, ശിവശങ്കറിന്റെ ജാമ്യഹരജിയിൽ ചൊവ്വാഴ്ച വിധി പറയും.
സ്വർണക്കടത്തിന് മുമ്പും ശിവശങ്കറും സ്വപ്നയും ചേർന്ന് കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഇഡി കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യങ്ങളിൽ സ്വപ്നാ സുരേഷിന് ലഭിച്ച പണം ഒളിപ്പിക്കാൻ ശിവശങ്കർ സഹായിച്ചെന്നും ജാമ്യഹരജിയെ എതിർത്തുകൊണ്ട് അഡീഷണൽ സോളിസിറ്റർ ജനറൽ സൂര്യ പ്രകാശ് പി റാവു കോടതിയിൽ വാദിച്ചു.
സ്വപ്ന ഒരു മുഖംമൂടി മാത്രമാണെന്നും പിന്നിൽ ശിവശങ്കറാണെന്നും ഇഡി കോടതിയിൽ പറഞ്ഞിരുന്നു. ലോക്കറിലുണ്ടായിരുന്ന പണം ശിവശങ്കറിന്റേത് കൂടിയാണ്. ആ പണം സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനാണ് ശിവശങ്കർ ശ്രമിച്ചതെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. നിർണായകമായ തെളിവുകൾ മുദ്ര വെച്ച കവറിൽ കൈമാറാമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ശിവശങ്കറിനെതിരെ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങളും നിലനിൽക്കുമെന്ന് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്ന് ഒരു ദിവസത്തേക്ക് കൂടി പ്രിൻസിപ്പൽ സെഷൻസ് കോടതി കസ്റ്റഡി നീട്ടി നൽകുകയായിരുന്നു. ശിവശങ്കറിന് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് 32 പേജുള്ള എതിർപ്പ് സത്യവാങ് മൂലവും ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു.