മുംബൈ: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ മുംബൈ പോലീസ് ബിനോയ് കോടിയേരിക്കെതിരെ ഉടൻ തന്നെ കുറ്റപത്രം നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരി ബംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് മൂത്ത മകനെതിരെ കുറ്റപത്രം തയാറാകുന്നത്.
ബിഹാർ സ്വദേശിനി നൽകിയ പരാതിയിൽ മുംബൈ പോലീസ് ബിനോയ്‌ക്കെതിരെ കേസെടുത്തിരുന്നു. തന്റെ കുഞ്ഞിന്റെ പിതാവ് ബിനോയ് ആണെന്നും യുവതി കോടതിയിൽ പറഞ്ഞിരുന്നു. 2019ലാണ് യുവതി പരാതിയുമായി രംഗത്ത് വന്നത്. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തിയെങ്കിലും പരിശോധന നടത്തിയെങ്കിലും ഫലം കോടതിയിൽ സമർപ്പിച്ചിട്ടില്ല. രജിസ്ട്രാറുടെ പക്കൽ രഹസ്യരേഖയായി ഡിഎൻഎ റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
പോലീസ് കുറ്റപത്രം സമർപ്പിച്ചാൽ ഡിഎൻഎ റിസൾട്ട് ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് യുവതിയുടെ തീരുമാനം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് സമർപ്പിച്ച ഹരജി 2021 ജൂണിലാണ് കോടതി പരിഗണിക്കുക.
കേസ് ഒത്തുതീർപ്പാക്കുന്നതിനുള്ള പല ശ്രമങ്ങളും നടന്നെങ്കിലും യുവതി അതിന് തയാറായില്ല. ദുബായ് മെഹ്‌ഫിൻ ബാറിൽ ഡാൻസറായിരുന്ന കാലത്താണ് ഇവർ ബിനോയ് കോടിയേരിയെ പരിചയപ്പെടുന്നത്. പിന്നീട്, 2009ൽ ഗർഭിണിയായതിനെ തുടർന്ന് യുവതി ദുബായിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു പോന്നു. ആദ്യകാലങ്ങളിൽ ഇവരുടെ ചെലവുകൾ ബിനോയ് വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറിയത് യുവതിയിൽ സംശയം ജനിപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ബിനോയ് വിവാഹിതനാണെന്ന് അറിഞ്ഞതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
രണ്ട് മക്കളുടെയും വിവാദങ്ങളിൽ സമ്മർദ്ദം മുറുകുന്നത് കോടിയേരി ബാലകൃഷ്‌ണനാണ്. സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനം കഴിഞ്ഞ ദിവസം അദ്ദേഹം ഒഴിഞ്ഞിരുന്നു. ബിനീഷ് കോടിയേരിക്കെതിരായ വിവാദങ്ങളെ തുടർന്ന് പാർട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് കോടിയേരി സ്‌ഥാനമൊഴിയാൻ കാരണമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ചികിൽസാ ആവശ്യങ്ങൾക്ക് വേണ്ടിയാണ് സ്‌ഥാനമൊഴിഞ്ഞതെന്ന് പാർട്ടി വിശദീകരിച്ചു.