ബംഗളൂരു: 200 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്താൻ ശ്രമിച്ച നാല് പേരെ വിവിധ കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചകളിലായാണ് ഇവരെ പിടികൂടിയത്. ഒരു ചൈനീസ് കമ്പനിയടക്കം നിരവധി കമ്പനികൾക്ക് വ്യാജ ഇൻവോയിസ് നിർമിച്ചാണ് ഇവർ നികുതി വെട്ടിപ്പ് നടത്താൻ ശ്രമിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ജിഎസ്ടി തട്ടിപ്പാണ് ബംഗളൂരിൽ നിന്ന് പിടികൂടിയതെന്ന് പോലീസ് സംശയിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്പനിയടക്കം നിരവധി സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. വ്യാജ ഇൻപുട് ടാക്സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട നിരവധി രേഖകളാണ് പോലീസ് പിടിച്ചെടുത്തത്. കണക്കുകൾ പുറത്തുവരുമ്പോൾ കൂടുതൽ തുക വെട്ടിച്ചത് വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബംഗളൂരു സോണൽ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. വ്യാജ കമ്പനികളുടെ പേരിൽ ഡെൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കമലേഷ് മിശ്ര എന്നയാളാണ് 500 കോടിയുടെ വ്യാജ ഇൻവോയിസുകൾ നിർമിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പാവപ്പെട്ട ആളുകളുടെ പേരിൽ 23 വ്യാജ കമ്പനികളാണ് ഇവർ സൃഷ്ടിച്ചത്. ഇവരുടെ രേഖകൾ പണം നൽകി വാങ്ങി ദുരുപയോഗം ചെയ്യുകയായിരുന്നു. നിർമിച്ച വ്യാജ കമ്പനികളുടെ പേരിൽ ഇൻവോയിസുകൾ നിർമിക്കുകയും പിന്നീട് ഈ കമ്പനികൾ വലിയ ലാഭത്തിൽ പ്രവർത്തിക്കുകയാണെന്ന് ധരിപ്പിച്ച് ബിൽ ഡിസ്കൗണ്ടുകളും ബാങ്കുകളിൽ നിന്ന് വായ്പയും ഇവർ തരപ്പെടുത്തി.
ചില ചൈനീസ് പൗരൻമാരുമായി ചേർന്ന് പ്രവർത്തിക്കുന്ന ബിയാലഡുഗു എന്ന ബിസിനസുകാരൻ ‘ജമ്പ് മങ്കി’ എന്ന കമ്പനി തുടങ്ങുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു. പ്രശസ്തമായ ചൈനീസ് കമ്പനികൾക്ക് വ്യാജ ഇൻവോയിസ് നിർമിക്കുകയും കൈക്കൂലിയായി സാധനങ്ങളും സേവനങ്ങളും വിറ്റഴിച്ചതായും ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതുവഴി ഇവർ ചൈന കൺസ്ട്രക്ഷൻ സോസം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ക്വിങ്ദാവോ കൺസ്ട്രക്ഷൻ എന്നീ കമ്പനികളിൽ നിന്ന് 53 കോടി സ്വന്തമാക്കിയതായും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വീ ചാറ്റ് എന്ന ആപ്ളിക്കേഷൻ വഴി ഇവരുമായി നിരന്തരം സമ്പർക്കം പുലർത്തി ചൈനീസ് വ്യക്തികൾക്ക് വേണ്ടി വൻ തുകക്ക് ക്രിപ്റ്റോ കറൻസികൾ വാങ്ങിയതായും ഇന്റലിജൻസ് ഓഫീസർ പറഞ്ഞു. അറസ്റ്റ് ചെയ്ത കൃഷ്ണയ്യയെ ജയിലിലേക്ക് മാറ്റി.
Also Read: വിലക്ക് മറികടന്ന് ദീപാവലി ആഘോഷം; ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം
വ്യാജ ഇൻവോയിസുകൾ നിർമിച്ച് നൽകിയ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ബെൻസ്റ്റാർ പവർ ടെക്നോളജീസിന്റെ മേധാവി സുരേഷ് മേത്ത എന്നയാളും അറസ്റ്റിലായി.