ചെന്നൈ: രാജ്യത്തെ പ്രമുഖ ആരോഗ്യ കേന്ദ്രമായ വാസൻ ഹെൽത്ത് കെയറിന്റെ സ്ഥാപകൻ എഎം അരുൺ (51) അന്തരിച്ചു.ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്നാണ് തിങ്കളാഴ്ച തേനാംപേട്ടിലെ കാവേരി ആശുപത്രിയിൽ അരുണിനെ പ്രവേശിപ്പിച്ചത്. എന്നാൽ അരുണിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തേനാംപേട്ടി പോലീസ് സിആർപിസി 174ആം വകുപ്പ് പ്രകാരം ദുരൂഹ മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ മൃതദേഹം ഓമൻ ദുരർ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങൾ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളൂ.
Also Read: നിധി ലഭിക്കാനായി മക്കളെ ബലി നല്കാന് ശ്രമം; സഹോദരങ്ങള്‍ പിടിയില്‍
രാജ്യത്തെ പ്രശസ്തമായ കണ്ണ് ചികിൽസാ കേന്ദ്രമായ വാസൻ ഐ കെയറിന്റെ സ്ഥാപകനും അരുണാണ്. വാസൻ ഐ കെയറിന്റെ കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് ആശുപത്രികളാണുള്ളത്.