തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 വരെയുള്ള സമയത്ത് മഴക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയും ഉള്ളതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചില സാഹചര്യത്തിൽ 10 മണിക്ക് ശേഷവും ഇത് തുടർന്നേക്കാമെന്ന് നിർദ്ദേശമുണ്ട്.
കിഴക്കൻ മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആയതിനാൽ പൊതുജനങ്ങൾ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Also Read: മുഖ്യമന്ത്രിയെ പ്രചാരണ രംഗത്തിറക്കാന്‍ എല്‍ഡിഎഫിന് ഭയം; എംഎം ഹസ്സന്
ഉച്ചക്ക് 2 മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതം ആണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കണമെന്ന് കുട്ടികളോട് അധികൃതർ നിർദ്ദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാനും മറ്റും ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജനലും വാതിലുകളും അടച്ചിടുക. ടെലിഫോൺ ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കുക. വാഹനത്തിനുള്ളിൽ ആണെങ്കിൽ തുറസായ സ്ഥലത്ത് നിർത്തി ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.