റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിന്റെ വിതരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഫൈസര്‍ വാക്‌സിന് ഉപയോഗാനുമതി ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് വാക്‌സിനേഷന്‍ നടത്താനുള്ള തുടര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്.
രാജ്യത്ത് വാക്‌സിന്‍ ഉടന്‍ വിതരണം ചെയ്‌തു തുടങ്ങുന്ന സാഹചര്യത്തില്‍ ലോകത്ത് തന്നെ ആദ്യം വാക്‌സിന്‍ വിതരണത്തിനെത്തിക്കുന്ന രാജ്യങ്ങളില്‍ ഒന്നാകും സൗദിയെന്ന് അധികൃതര്‍ വ്യക്‌തമാക്കി. കൂടാതെ രാജ്യത്ത് എല്ലാ പൗരന്‍മാര്‍ക്കും, വിദേശികള്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വാക്‌സിന്‍ കുത്തിവെപ്പ് എന്നുമുതല്‍ തുടങ്ങാന്‍ കഴിയുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം വാക്‌സിന്റെ ഇറക്കുമതിക്ക് ശേഷം തീരുമാനിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി. കൂടാതെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കില്ലെന്നും, 16 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുകയെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്‌തു കഴിഞ്ഞാല്‍ ഈ മാസം അവസാനത്തോടെ തന്നെ ആളുകള്‍ക്ക് വിതരണം ചെയ്‌തു തുടങ്ങാന്‍ കഴിയുമെന്നാണ് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഖ്‌ദാർ അറിയിച്ചിരിക്കുന്നത്.
Read also : എഫ് 35 യുദ്ധവിമാനം യുഎഇക്ക് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി യുഎസ് സെനറ്റ്