ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്തെ കർഷക സമരത്തില്‍ നക്സല്‍ ബന്ധം ആരോപിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. നിരവധി ചർച്ചകൾക്ക് ശേഷവും ഒത്തുതീർപ്പിൽ എത്താത്ത കർഷക സമരം തുടരാൻ സംഘടനകൾ തീരുമാനം എടുത്തതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി ഗഡ്കരി രംഗത്ത് വന്നത്. നക്സല്‍ പ്രസ്ഥാനത്തെ പിന്തുണക്കുന്ന ഒരാളിന്റെ ചിത്രം സമരക്കാര്‍ക്കിടയില്‍ കണ്ടുവെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
കര്‍ഷകസമരത്തെ അപകീര്‍ത്തിപ്പെടുത്തി വിഷയം മറ്റു വഴിക്കു തിരിച്ചുവിടാന്‍ ചില ശക്തികൾ ശ്രമിക്കുന്നുവെന്നും ഗഡ്കരി ആരോപിച്ചു. മറ്റു ചില ശക്തികൾ സമരത്തിൽ ഇടപെടുന്നുണ്ടെന്നും അവരുടെ അജൻഡകളാണ് ഇപ്പോൾ കേൾക്കാൻ കഴിയുന്നതെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
‘എല്ലാ കർഷകരെയും, സംഘടനകളെയും കുറിച്ചല്ല ഞാന്‍ പറയുന്നത്. നാഗ്പൂരിന് സമീപം വിദര്‍ഭയില്‍ നക്സല്‍ പ്രസ്ഥാനത്തെ അനുകൂലിക്കുന്ന ഒരാളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അയാള്‍ക്ക് കോടതി ജാമ്യം നല്‍കിയിട്ടുമില്ല. പിന്നെ എങ്ങിനെയാണ് അയാള്‍ കര്‍ഷക സമരത്തിന് എത്തുന്നത്. കൃഷിയുമായും കര്‍ഷകരുമായും ഇയാള്‍ക്കുള്ള ബന്ധം എന്താണ്.’ ഗഡ്കരി ചോദിക്കുന്നു.
തീവ്ര ഇടതു സംഘടനകളും മാവോയിസ്റ്റുകളും കര്‍ഷക സമരം ഹൈജാക്ക് ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് നിതിൻ ഗഡ്കരിയും വിഷയം ഉന്നയിക്കുന്നത്. ഭീമ കൊറേഗാവ് കലാപം, ഷഹീന്‍ബാഗ് സമരം, പൗരത്വനിയമ ദേദഗതിക്ക് എതിരായ സമരം എന്നിവയുമായി കർഷക പ്രക്ഷോഭത്തെ താരതമ്യപ്പെടുത്തി കേന്ദ്രം രംഗത്ത് വരികയും ചെയ്തു.
Read Also: ‘ജനാധിപത്യം ലോക്ക്ഡൗണിൽ’; പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിൽ പ്രശാന്ത് ഭൂഷൺ