ന്യൂഡെൽഹി: പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയതിനെതിരെ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കോവിഡ് വ്യാപനത്തിൽ കുറവില്ലാത്ത സാഹചര്യത്തിൽ പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയെന്ന വാർത്ത പങ്കുവച്ചുകൊണ്ട് ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ‘ജനാധിപത്യം ലോക്ക്ഡൗണിൽ’ എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.
രാജ്യത്ത് കർഷക പ്രക്ഷോഭം ആളിക്കത്തുകയും കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്‌ത പശ്‌ചാത്തലത്തിലാണ് പാർലമെന്റ് ശീതകാല സമ്മേളനം ഒഴിവാക്കിയിരിക്കുന്നത്. ജനുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനം മാത്രമാവും ചേരുക. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്‌ജൻ ചൗധരിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
Democracy in Lockdown! pic.twitter.com/QPdmPF2aOg
— Prashant Bhushan (@pbhushan1) December 15, 2020
കത്തിന്റെ വിശദാംശങ്ങൾ പുറത്തു വന്നതിന് പിന്നാലെ , മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശനവുമായി രംഗത്ത് വന്നു. സർക്കാർ സത്യത്തിൽ നിന്ന് പിൻമാറുകയാണ് എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്‌തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ അഭിപ്രായം ചോദിച്ചില്ലെന്ന് അറിയിക്കുകയും ചെയ്‌തു.
നേരത്തെ രാജ്യത്ത് നടക്കുന്ന കർഷക പ്രക്ഷോഭം ചർച്ച ചെയ്യാൻ പാർലമെന്റ് വിളിച്ചുകൂട്ടണം എന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമല്ലെന്ന് കേന്ദ്രം അപ്പോൾ തന്നെ വ്യക്‌തമാക്കുകയും ചെയ്‌തു. പാർലമെന്റിൽ കേന്ദ്രത്തിനെതിരെ ശക്‌തമായ ആരോപണങ്ങളും പ്രതിഷേധവും ഉണ്ടാകുമെന്ന് ഉറപ്പുള്ളതിനാലാണ് പാർലമെന്റ് വിളിച്ചു ചേർക്കാത്തത് എന്ന് ഇതിനോടകം തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്.
Also Read: യോഗിയോട് ഏറ്റുമുട്ടാൻ ആം ആദ്‌മി; നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും