ന്യൂഡെൽഹി: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനോട് ഏറ്റുമുട്ടാൻ ആം ആദ്‌മി പാർട്ടി(എഎപി). വരുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മൽസരിക്കുമെന്ന് പാർട്ടി നേതാവും ഡെൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം.
ഡെൽഹിയിൽ മൂന്ന് തവണ സര്‍ക്കാര്‍ രൂപീകരിക്കാൻ എഎപിക്ക് സാധിച്ചു. പഞ്ചാബില്‍ പ്രധാന പ്രതിപക്ഷമാണ് എഎപി. അടുത്ത ലക്ഷ്യം യുപിയാണെന്നും കെജ്‌രിവാള്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. “ഇന്ന് ഞാന്‍ ഒരു സുപ്രധാന പ്രഖ്യാപനം നടത്താന്‍ ആഗ്രഹിക്കുകയാണ്. 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മൽസരിക്കും,”- കെജ്‌രിവാൾ പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ രംഗത്തെ മികച്ച സൗകര്യത്തിനായി യുപിയിൽ നിന്ന് നിരവധി പേർ ഡെൽഹിയിലേക്ക് വരുന്നുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്ക് അങ്ങനെ വരേണ്ടി വരുന്നത്? എന്തുകൊണ്ടാണ് സ്വന്തം സംസ്‌ഥാനത്ത് ഇതൊന്നും അവര്‍ക്ക് ലഭിക്കാത്തത്? വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മൽസരിക്കണമെന്നത് ഡെൽഹിയിൽ താമസിക്കുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള ആളുകളുടെ കൂടി ആഗ്രഹമാണെന്നും അദ്ദേഹം പറയുന്നു.
യുപിസർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. യുപിയിലെ രാഷ്‌ട്രീയം നല്ല ഉദ്ദേശ്യത്തോടെയല്ല മുന്നോട്ടു പോകുന്നത്. എന്നാല്‍ നല്ല ഭരണം കൊണ്ടുവരാന്‍ എഎപിക്ക് സാധിക്കും. യുപിയില്‍ തങ്ങൾക്ക് ഒരു അവസരം നല്‍കണമെന്ന് വോട്ടര്‍മാരോട് ആവശ്യപ്പെടുകയാണ്. മികച്ച ഒരു സര്‍ക്കാരിനായി യുപിയിലെ ജനങ്ങൾ കാത്തിരിക്കുകയാണ്. അവര്‍ക്ക് അതിന് അർഹതയുണ്ടെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേർത്തു.
നേരത്തെ, യുപി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൽസരിക്കാൻ എഎപി തീരുമാനിച്ചിരുന്നു. സംസ്‌ഥാനത്ത് പാര്‍ട്ടിയുടെ സ്വാധീനം മനസിലാക്കാൻ തദ്ദേശ തിരഞ്ഞെടുപ്പ് എഎപിക്ക് സഹായകരമാകും. അടുത്ത വർഷം ഫെബ്രുവരിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്താനാണ് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
Also Read: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും; കമൽ ഹാസൻ