മലപ്പുറം: ജില്ലയിലെ മഞ്ചേരി ഇരുപത്തിരണ്ടാം മൈലിൽ ഡിസംബർ 20ന് സമൂഹത്തിന് തുറന്നുകൊടുക്കുന്ന ‘സാന്ത്വന സദനം’ സമർപ്പണ ചടങ്ങുമായി ബന്ധപ്പെട്ട സമ്മേളനത്തിന് പ്രൗഢ ഗംഭീരമായ തുടക്കം. എസ്വൈഎസ് മലപ്പുറം ഈസ്ററ് ജില്ലാ കമ്മിറ്റിക്ക് കീഴിലാണ് ‘സാന്ത്വന സദനം’ പൂർത്തീകരിക്കുന്നത്.
സ്വാഗത സംഘം ചെയർമാൻ ഒഎംഎ റഷീദ് ഹാജി പതാക ഉയർത്തിയതോടെ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ‘സാന്ത്വന സദനം’ സമർപ്പണ സമ്മേളനത്തിന് തുടക്കമായി. സമ്മേളന ഭാഗമായി നടന്ന വോളണ്ടിയർ കോൺഫറൻസ് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സിപി സൈദലവി മാസ്റ്റർ ചെങ്ങര ഉൽഘാടനം ചെയ്തു. സികെ ഹസൈനാർ സഖാഫി കുട്ടശ്ശേരിയാണ് അധ്യക്ഷത വഹിച്ചത്.
ഇബ്രാഹീം ബാഖവി മേൽമുറി പ്രാർഥന നിർവഹിച്ചു. എസ്വൈഎസ് സംസ്ഥാന സാന്ത്വനം ചെയർമാൻ ഡോ. ദേവർഷോല അബ്ദുൽ സലാം മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. ഇകെ മുഹമ്മദ് കോയ സഖാഫി, ജമാൽ കരുളായി, എപി ബഷീർ ചെല്ലക്കൊടി, സിദ്ദീഖ് സഖാഫി വഴിക്കടവ്, അശ്റഫ് മുസ്ലിയാർ കാരക്കുന്ന്, വിപിഎം ഇസ്ഹാഖ് തെക്കുമുറി, അബ്ദുറഹ്മാൻ കാരക്കുന്ന്, സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി എന്നിവർ പ്രസംഗിച്ചു.
നാളെ വൈകിട്ട് നാല് മണിക്ക് നടക്കുന്ന സൗഹൃദ സംഗമം അഡ്വ. എം ഉമ്മർ എംഎൽഎ ഉൽഘാടനം ചെയ്യും. അഡ്വ. എം റഹ്മത്തുള്ള, അഡ്വ. കെ ഫിറോസ് ബാബു, വിപി ഫിറോസ്, കെസി കൃഷ്ണദാസ് രാജ, അഡ്വ. പിപി സഗീർ, ഖാലിദ് മഞ്ചേരി, അബ്ദുറഹീം കരുവള്ളി, സിദ്ദീഖ് സഖാഫി വഴിക്കടവ് എന്നിവർ പ്രസംഗിക്കും.
ആലംബഹീനരും തെരുവിൽ ഉപേക്ഷിക്കപ്പെട്ടർക്കും അഭയമേകാനായി എസ്വൈഎസ് നേതൃത്വത്തിൽ മൂന്നുകോടിയിലധികം രൂപമുടക്കി നിർമിച്ച്, സമൂഹത്തിനായി സമർപ്പിക്കുന്ന മാനവസേവാ കേന്ദ്രമാണ് സാന്ത്വന സദനം. തെരുവിൽ അലയുന്നവരെ സംരക്ഷിക്കുക,ഡീ അഡിക്ഷൻ സെന്ററായി പ്രവർത്തിക്കുക. മാനസിക പ്രയാസങ്ങൾക്ക് കൗൺസിലിംഗ് നടത്തുക എന്നിങ്ങനെയുള്ള സാമൂഹിക സേവനങ്ങളായിരിക്കും ആദ്യഘട്ടത്തിൽ സാന്ത്വന സദനം നടപ്പിലാക്കുക.
സദനത്തിന്റെ സമര്‍പ്പണം ഈ മാസം 20ന് നാലുമണിക്ക് നടക്കും. അഖിലേന്ത്യാ സുന്നി ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരാണ് സദനം നാടിന് സമർപ്പിക്കുക.
Most Read: മാർഗനിർദേശങ്ങൾ നടപ്പാക്കാത്തത് കോവിഡ് പടരാൻ കാരണമായി; സുപ്രീം കോടതി