മലപ്പുറം: ജില്ലയിൽ നിന്ന് പ്ളസ് ടു പാസായ 59,216 കുട്ടികളുടെയും എസ്‌എസ്എൽസി പാസായ 77,691 കുട്ടികളുടെയും ഉപരിപഠനം ഗുരുതരമായ പ്രതിസന്ധിയാണെന്നും വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ച് എസ്‌വൈഎസ്‍ രംഗത്ത്.
എസ്‌വൈഎസ്‍ സംസ്‌ഥാന സെക്രട്ടറി ഇകെ മുഹമ്മദ് കോയ സഖാഫി ഉൽഘാടനം ചെയ്‌ത ജില്ലാ എക്‌സിക്യൂട്ടിവ് ക്യാമ്പാണ് ഒന്നേകാൽ ലക്ഷത്തോളം വിദ്യാർഥികളുടെ ഉപരിപഠന വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെട്ട് പ്രസ്‌താവന ഇറക്കിയിരിക്കുന്നത്.
ഉപരി പഠന സൗകര്യത്തിലെ കുറവുകാരണം അനേകായിരം വിദ്യാർഥികളാണ് മുൻവർഷങ്ങളിലും പ്രതിസന്ധിയിൽ അകപ്പെട്ടത്. ഈ വർഷവും സമാനമാണ് സ്‌ഥിതി. 7230 ഫുൾ എ-പ്ളസ് ഉൾപ്പടെ 77,691 പേരാണ് ഈ വർഷം ജില്ലയിൽ എസ്‌എസ്എൽസി പാസായത്.
സർക്കാരും എയ്‌ഡഡും ചേർന്ന് ആകെ 173 ഹയർ സെക്കൻഡറി സ്‌കൂളുകളിലായി 841 ബാച്ചുകളിൽ മെറിറ്റ് കോട്ടയിൽ ആകെയുള്ളത് 41,950 സീറ്റുകളാണ്. 27 വിഎച്ച്എസ്എസികളിൽ 2790 സീറ്റു കളുമാണ് നിലവിലുള്ളത്. അഥവാ ആകെയുള്ള സീറ്റുകൾ 44,740 മാത്രമാണ്. ഈ വർഷം പാസായ 77,691 വിദ്യാർഥികൾക്കും ഹയർ സെക്കഡറി പഠനം വേണമെങ്കിൽ 32,951 (77,691–44,740) പേർ സീറ്റില്ലാതെ പുറത്ത് നിൽക്കേണ്ടി വരും.

ഇനി 69 അൺ എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ 228 ബാച്ചുകളിലായി 11,275 സീറ്റുകളുണ്ടെങ്കിലും ഇവിടെ കുട്ടികൾക്ക് സാമ്പത്തിക ബാധ്യത വഹിക്കേണ്ടിവരും. എന്നാലും, 21,676 കുട്ടികൾക്ക് ജില്ലയിൽ പ്ളസ് ടുവിന് സീറ്റില്ലാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. ഇത് ഗുരുതരമായ അവസ്‌ഥയാണ്. ജില്ലയുടെ ഈ അവസ്‌ഥ ഭരണാധികാരികൾ കാണാതെ പോകരുത്. കണക്കുകൾ നിരത്തി എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു.
ഇതിനു പുറമേ ഈ വർഷം പ്ളസ് ടു പാസായ 59,216 വിദ്യാർഥികൾക്ക് ഉപരി പഠനത്തിനായി സർക്കാർ, എയ്‌ഡഡ് മേഖലയിൽ ആകെയുള്ളത് 7301 സീറ്റ് മാത്രമാണ്. സാശ്രയ മേഖലയിലെ 12,057 സീറ്റുകളിൽ ഉയർന്ന തുക നൽകേണ്ടി വരും, എന്നാൽ ഇവയെല്ലാം കൂട്ടിയാലും 19,358 സീറ്റുകൾ ആണ് ഉണ്ടാകുക. ബാക്കി വരുന്ന, പ്ളസ് ടു പാസായ 39,858 കുട്ടികളും ജില്ലക്ക് വെളിയിലോ സംസ്‌ഥാനത്തിന് വെളിയിലോ പോയി പഠിക്കേണ്ട അവസ്‌ഥ പരിതാപകരമാണ്. ഇത് സർക്കാർ തിരിച്ചറിയണം, -എസ്‌വൈഎസ്‍ ആവശ്യപ്പെട്ടു.

സീറ്റു വർദ്ധനയല്ല പരിഹാരമായി കാണേണ്ടത്. മറിച്ച് അധിക ബാച്ചുകൾ അനുവദിക്കണം. കഴിഞ്ഞ വർഷം താൽക്കാലിക അനുമതി നൽകിയ ബാച്ചുകൾ നില നിറുത്തലോടൊപ്പം അൺ എയ്‌ഡഡ് സ്‌കൂളുകളിൽ കൂടി ഹയർ സെക്കൻഡറികൾ അനുവദിക്കുകയും നിലവിൽ അംഗീകാരമുള്ള ഇടങ്ങളിൽ അധിക ബാച്ചുകൾ നൽകുകയും വേണം.
ജില്ലയിലെ ഉപരിപഠന സാധ്യത വെല്ലുവിളി നേരിടുന്നതിനൊപ്പം കാലികറ്റ്, കേരള, കണ്ണൂർ സർവകലാശാലകളുടെ വിദൂര പഠന, പ്രൈവറ്റ് പ്രവേശനം കൂടി സർക്കാർ തടഞ്ഞതോടെ വിദ്യാർഥികൾ കടുത്ത ആശങ്കയിലാണ്. വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണമെന്നും ജില്ലയിലെ വിദ്യാർഥികളോട് നീതി പുലർത്തണമെന്നും എസ്‌വൈഎസ്‍ ജില്ലാ എക്‌സിക്യൂട്ടിവ് ക്യാമ്പ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ച ക്യാമ്പിൽ ജില്ലാ ഭാരവാഹികളായ വിപിഎം ഇസ്‌ഹാഖ്, അബ്‌ദുറഹീം കരുവള്ളി, മുഈനുദ്ധീന്‍ സഖാഫി വെട്ടത്തൂര്‍, സികെ ശകീര്‍ അരിമ്പ്ര, സയ്യിദ് മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്‌മാന്‍ വടക്കേമണ്ണ, പികെ മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ സംസാരിച്ചു.
Must Read: കോവിഡ് വ്യാപനം; രാജ്യത്ത് കർശന ജാഗ്രത അനിവാര്യം
നല്ല വാർത്ത, സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം