ന്യൂഡെൽഹി: മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാത്തത് രാജ്യത്ത് കോവിഡ് പടരാൻ കാരണമായെന്ന് സുപ്രീംകോടതി. കോവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് വിശേഷിപ്പിച്ച കോടതി കോവിഡ് രോഗം കാരണം ലോകത്ത് ആളുകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറഞ്ഞു.
അടച്ചിടൽ അല്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്താനുളള ഏതുതീരുമാനവും വളരെ മുമ്പേ തന്നെ പ്രഖ്യാപിക്കണം. എങ്കിൽ മാത്രമേ ജനങ്ങൾക്ക് അത് നേരത്തേ അറിയാനും അവരുടെ ഉപജീവനത്തിനുവേണ്ട കാര്യങ്ങൾ തയ്യാറാക്കാനും കഴിയൂ. ജസ്‌റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
കഴിഞ്ഞ എട്ടുമാസങ്ങളായി തുടർച്ചയായി ജോലി ചെയ്യുന്ന ഡോക്‌ടർമാരും നഴ്‌സുമാരും ഉൾപ്പടെയുളള എല്ലാ ആരോഗ്യപ്രവർത്തകരും ശാരീരികമായും മാനസികമായും തളർന്നു പോയിരിക്കാമെന്നും അവർക്ക് വിശ്രമം നൽകുന്നതിനുളള സംവിധാനങ്ങൾ വേണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
ഈ മഹാമാരിക്കാലത്ത് എല്ലാ സംസ്‌ഥാനങ്ങളും ജാഗ്രതയോടെ കേന്ദ്രവുമായി യോജിച്ച് പ്രവർത്തിക്കണം. അവസരത്തിന് അനുസരിച്ച് ഉയരാനുളള സമയമാണിത്. പൗരൻമാരുടെ സുരക്ഷക്കും ആരോഗ്യത്തിനും ആയിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്. രാജ്യത്തൊട്ടാകെ കോവിഡ് 19 മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിനുളള നിർദേശങ്ങളും കോടതി അംഗീകരിച്ചു.
Read Also: കോവിഡ് പ്രതിരോധ വാക്‌സിൻ എല്ലാവർക്കും നിർബന്ധമല്ല; സ്വമേധയാ തീരുമാനിക്കാം