ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവെപ്പ് എല്ലാവർക്കും നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്‌സിൻ സ്വീകരിക്കുന്ന കാര്യത്തിൽ ജനങ്ങൾക്ക് സ്വയം തീരുമാനം എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മറ്റ് രാജ്യങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിൻ പോലെ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുന്ന വാക്‌സിനും ഫലപ്രദമായിരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
കോവിഡ് മുക്‌തരായവർക്കും വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി വർധിപ്പിക്കാൻ വാക്‌സിൻ ഡോസ് പൂർണമായി സ്വീകരിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്‌ചകൾക്ക് ശേഷമാണ് ശരീരത്തിൽ വൈറസിനെതിരായ ആന്റിബോഡി രൂപപ്പെടുകയുള്ളുവെന്നും മന്ത്രാലയം വ്യക്‌തമാക്കി.
വാക്‌സിൻ എടുക്കുന്നത് നിർബന്ധമാണോ, ആന്റിബോഡി രൂപപ്പെടാൻ എത്ര ദിവസമെടുക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളിലാണ് മന്ത്രാലയം വിശദീകരണം നൽകിയത്. കോവിഡ് വാക്‌സിനെടുക്കുന്ന കാര്യത്തിൽ ആളുകൾക്ക് സ്വമേധയാ തീരുമാനമെടുക്കാം. എങ്കിലും, രോഗത്തിൽ നിന്ന് സംരക്ഷണം നേടാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനും പൂര്‍ണമായ തോതില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം വിശദീകരിച്ചു.
കാൻസർ, പ്രമേഹം, രക്‌തസമ്മർദ്ദം എന്നീ രോഗങ്ങൾ ഉള്ളവർക്കും വാക്‌സിൻ സ്വീകരിക്കാം. മറ്റ് വാക്‌സിനുകൾ പോലെ തന്നെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ കോവിഡ് വാക്‌സിനും പുറത്തിറക്കുകയുള്ളൂ. ചെറിയ പനി, വേദന തുടങ്ങിയ പാർശ്വഫലങ്ങൾ വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പാർശ്വഫലങ്ങൾ ഉണ്ടായാൽ അവ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്‌ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
വാക്‌സിനെടുക്കാൻ രജിസ്ട്രേഷൻ നിർബന്ധമാണ്. വാക്‌സിന്‍ എടുക്കാന്‍ അനുവദിച്ച സ്ഥലം, തിയതി, സമയം എന്നിവ മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്‌സിന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് അടിസ്‌ഥാനത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റ് വ്യക്‌തികളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ചുനല്‍കുമെന്നും മന്ത്രാലയം വ്യക്‌തമാക്കി. കോവിഡിനെതിരെ 6 വാക്‌സിനുകളാണ് ഇന്ത്യ വികസിപ്പിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
Also Read: മോദിയുടെ വാരാണസി ഓഫീസ് വിൽപ്പനക്കെന്ന് പരസ്യം; 4 പേർ അറസ്‌റ്റിൽ