അമൃത്‌സർ: കര്‍ഷക പ്രതിഷേധത്തില്‍ പഞ്ചാബില്‍ 24 മണിക്കൂറിനിടെ നശിപ്പിക്കപ്പെട്ടത് 176 സിഗ്‌നല്‍ ട്രാൻസ്‌മിറ്റിങ് സൈറ്റുകള്‍. പ്രതിഷേധം ഒരു മാസം പിന്നിടുമ്പോള്‍ ഇതുവരെ 1411 ടെലികോം ടവര്‍ സൈറ്റുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. റിലയന്‍സ് ജിയോക്ക് എതിരെയുള്ള പ്രതിഷേധമാണ് ടെലികോം സേവനങ്ങള്‍ നശിപ്പിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍, ടെലികോം സേവനങ്ങള്‍ നശിപ്പിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കര്‍ഷകരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പൊലീസ് സഹായമില്ലാതെ സേവനം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുകയാണെന്നാണ് ജിയോ ഉദ്യോഗസ്‌ഥര്‍ പറയുന്നത്.
അതേസമയം, നാളെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നുണ്ട്. ചര്‍ച്ചയാകാമെന്നും എന്നാല്‍ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയത്. നിയമങ്ങള്‍ പിന്‍വലിക്കാമെന്ന് കേന്ദ്രം ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും തുടര്‍ച്ചയായുള്ള കേന്ദ്രത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്‌തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ഡെല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Read Also: സെൻസർഷിപ്പ് ഏകാധിപത്യത്തിന്റെ ഊന്നുവടി; ‘വർത്തമാന’ത്തിന്റെ വിലക്കിനെതിരെ മുരളി ഗോപി