മുംബൈ: രാഷ്‌ട്രീയക്കളിയിൽ കൂടുതലായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) പോലുള്ള അന്വേഷണ ഏജൻസികൾക്ക് ഇപ്പോൾ പ്രാധാന്യം ഇല്ലാതായെന്ന് ശിവസേന നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത്. പഞ്ചാബ് ആൻഡ് മഹാരാഷ്‌ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് തട്ടിപ്പ് കേസിൽ സഞ്‌ജയ് റാവത്തിന്റെ ഭാര്യ വർഷ റാവത്തിന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്‌താവന.
“ഇഡി, സിബിഐ അല്ലെങ്കിൽ ആദായനികുതി വകുപ്പ് എന്നിവയുടെ പ്രാധാന്യം ഇപ്പോൾ കുറഞ്ഞു വരികയാണ്. നേരത്തെ, ഈ ഏജൻസികൾ എന്തെങ്കിലും നടപടി സ്വീകരിച്ചാൽ, ഗുരുതരമായ എന്തോ ഒന്ന് ഉണ്ടെന്ന് ആളുകൾ വിശ്വസിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഒരു രാഷ്‌ട്രീയ പാർട്ടി തങ്ങളുടെ ദേഷ്യം പുറത്തു കാണിക്കുമ്പോഴാണ് ഇത്തരം അന്വേഷണ ഏജൻസികൾ പ്രത്യക്ഷപ്പെടുന്നത്. 121 ബിജെപി നേതാക്കളുടെ പേരുകൾ അടങ്ങിയ ഒരു ഫയൽ എന്റെ കയ്യിലുണ്ട്. ഉടൻ ഞാൻ അത് ഇഡിക്ക് കൈമാറും. അഞ്ചു വർഷം ഇഡിക്ക് അന്വേഷിക്കാൻ നിരവധി പേരുകൾ ഉണ്ട്,”- റാവത്ത് പറഞ്ഞു.
പിഎംസി ബാങ്ക് തട്ടിപ്പ് കേസിൽ വർഷ റാവത്ത് ഈ മാസം 29ആം തീയതി മുംബൈയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ അറസ്‌റ്റിലായ പ്രവീൺ റാവത്തുമായി വർഷ നടത്തിയ സാമ്പത്തിക ഇടപാടുകൾ ഏജൻസി അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. നേരത്തെ, ഈ മാസം 11ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വർഷ ഹാജരായിരുന്നില്ല.
Also Read: കര്‍ഷക പ്രതിഷേധം; പഞ്ചാബില്‍ ഇതുവരെ തകര്‍ന്നത് 1,411 മൊബൈല്‍ ടവറുകള്‍