കോഴിക്കോട്: ഫേസ്ബുക് ‘ഫാൾസ് ഇൻഫർമേഷൻ ടാഗ്’ ലഭിച്ച ആദ്യ മലയാളം മാദ്ധ്യമമായി ‘ജമാഅത്തെ ഇസ്‌ലാമിക്ക്’ കീഴിലുള്ള മീഡിയ വൺ മാറി. മലയാള മാദ്ധ്യമ രംഗത്ത് നിന്നുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക് പേജിൽ ആദ്യമായാണ് ഫേസ്ബുക് ‘ഫാൾസ് ഇൻഫർമേഷൻ ടാഗ്’ ചേർത്തത്.
കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ പേരിലാണ് മീഡിയ വണ്‍ വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ വാർത്തയുടെ ഫേസ്ബുക് പോസ്‌റ്റിലാണ് ‘False Information’ എന്ന മുന്നറിയിപ്പ് ‘ടാഗ്’ ഫേസ്ബുക്ക് അധികൃതർ നല്‍കിയത്.
ഇസ്‌ലാമോഫോബിയ ആയുധമാക്കി രാഷ്‌ട്രീയം കളിക്കരുതെന്ന് മുഖ്യമന്ത്രിയോട് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ നേരിട്ട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും കാന്തപുരവും തമ്മിലുള്ള ചർച്ചയുമായി ബന്ധപ്പെട്ട പേരുവെളിപ്പെടുത്താൻ താൽപര്യമില്ലാത്ത വ്യക്‌തികളാണ് ഇക്കാര്യം മീഡിയവണ്ണുമായി പങ്കുവെച്ചത്. പിന്നാക്ക സംവരണം സംരക്ഷിക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതി നല്‍കി എന്നതായിരുന്നു 2020 ഡിസംബർ 29ന് മീഡിയ വൺ നൽകിയ വാർത്തയുടെ ഉള്ളടക്കം.
എന്നാൽ ഈ വാർത്ത പൂർണമായും വ്യാജമാണെന്നും ഈ രീതിയിലൊരു സംസാരം മുഖ്യമന്ത്രിയുമായി ഉണ്ടായിട്ടില്ല എന്നും കാന്തപുരത്തിന്റെ ഓഫീസ് ഔദ്യോഗികമായി ഫേസ്ബുക്കിനെ അറിയിച്ചു. തുടർന്നാണ് ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ തടയാനായി പ്രവര്‍ത്തിക്കുന്ന സംഘം നിജസ്‌ഥിതി അന്വേഷിക്കുകയും ഇത് വ്യാജവാര്‍ത്തയാണ് എന്ന് സ്‌ഥിരീകരിച്ചതും. ഇതോടെ, മീഡിയ വണ്‍ ചാനലിന്റെ പ്രസ്‌തുത ലിങ്കിലും, അത് ഷെയര്‍ ചെയ്‌ത ആളുകളുടെ പേജിലും “തെറ്റായ വിവരം” എന്ന ലേബല്‍ ഫേസ്ബുക് നൽകി.
ഈ ‘ടാഗ്’ വന്നതോടെ ഷെയർ ചെയ്‌ത ആളുകൾ പലരും പ്രസ്‌തുത ലിങ്ക് അവരവരുടെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യാൻ ആരംഭിച്ചു. മീഡിയ വണ്‍ വാര്‍ത്ത ഏറ്റുപിടിച്ച് ചില മാദ്ധ്യമങ്ങള്‍ നൽകിയ പ്രസ്‌തുത വാര്‍ത്ത തിരുത്തുകയും ചെയ്‌തു. എന്നാൽ മീഡിയ വണ്‍ വെബ്‌സൈറ്റില്‍ നിന്ന് ഇപ്പോഴും പ്രസ്‌തുത വാര്‍ത്ത നീക്കം ചെയ്യുകയോ ഇത്തരമൊരു വ്യാജവാർത്ത നൽകിയതിൽ ‘ജമാഅത്തെ ഇസ്‌ലാമിയുടെ‘ കീഴിലുള്ള മീഡിയ വൺ ഈ നിമിഷം വരെ ഖേദപ്രകടനം നടത്തുകയോ ചെയ്‌തിട്ടില്ല.
Most Read: ഭൂമിക്കടിയില്‍ സരയൂ നദീ പ്രവാഹം; രാമക്ഷേത്ര നിര്‍മാണം ആശങ്കയില്‍