ബാഗ്‌ദാദ്: ഇറാനിലെ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിൽ ഡൊണാൾഡ് ട്രംപിന് ഇറാഖ് കോടതി അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഖാസിം സുലൈമാനിയുടെയും മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവൽക്കരിച്ച ബാഗ്‌ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ആസൂത്രിത കൊലപാതകം എന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തെളിയിക്കപ്പെട്ടാൽ മരണശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്.
2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബാഗ്‌ദാദ് വിമാനത്താവളത്തിന് പുറത്തുവെച്ചാണ് ഖാസിം സുലൈമാനിയും അബു മഹ്ദി അൽ മുഹൻദിസും അടക്കം ഏഴ് പേർ കൊല്ലപ്പെട്ടത്. കൊലപാതകം സംബന്ധിച്ച ഇറാഖിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അബു മഹ്ദി അൽ മുഹൻദിസിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കോടതി ട്രംപിന് അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മേഖലയിൽ യുഎസ് സൈന്യത്തിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ സുലൈമാനി ആണെന്നാരോപിച്ച് ആയിരുന്നു യുഎസ് അദ്ദേഹത്തെ വധിച്ചത്. യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ട്രംപിന് എതിരെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാനുള്ള നീക്കം നടക്കുകയും ചെയ്യുന്ന പശ്‌ചാത്തലത്തിലായിരുന്നു ആക്രമണം. തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ടാണ് ട്രംപ് ആക്രമണത്തിന് തുനിഞ്ഞത് എന്ന് ആരോപണവും ഉയർന്നിരുന്നു. ഇവരെ കൊലപ്പെടുത്തിയത് ട്രംപിന്റെ ഉത്തരവനുസരിച്ചാണെന്ന് പെന്റഗൺ പിന്നീട് വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു.
Also Read: യുഎസ് പാർലമെന്റ് കലാപം: മരണനിരക്ക് ഉയർന്നേക്കും; ട്രംപിന് എതിരെ ലോകം