ന്യൂഡെൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി പടർന്ന് പിടിച്ച സാഹചര്യത്തിൽ ഡെൽഹി ഗവൺമെന്റ് പക്ഷികളുടെ ഇറക്കുമതി നിരോധിച്ചു. സംസ്ഥാനത്ത് 24 മണിക്കൂർ സഹായ സെല്ലും രൂപീകരിച്ചിട്ടുണ്ട്. ഡെൽഹിയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട് ചെയ്തിട്ടില്ല എന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചത്.
104 സാമ്പിളുകൾ ശേഖരിച്ച് ജലന്ധറിലെ ലബോറട്ടറിയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് പക്ഷിപ്പനി ബാധിച്ചതായി സൂചനകളൊന്നുമില്ല. പരിശോധനാ റിപ്പോർട് നാളെ ലഭ്യമാകും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ സ്വീകരിക്കുക- മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കേരളം, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കേന്ദ്രം ആക്ഷൻ പ്ളാനും രൂപീകരിച്ചിട്ടുണ്ട്. രോഗബാധയെ തുടർന്ന് കേരളത്തിൽ ആയിരക്കണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കിയിരുന്നു.
നിലവിൽ രോഗബാധ റിപ്പോർട് ചെയ്തിട്ടില്ലെങ്കിലും കഴിഞ്ഞ 3-4 ദിവസങ്ങളിലായി ഡെൽഹിയിലെ മയൂർ വിഹാർ പാർക്കിൽ നൂറോളം കാക്കകൾ ചത്തത് ആശങ്ക ഉയർത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ദ്രുത പ്രതികരണ സംഘം (rapid response team) അന്വേഷണം നടത്തി വരികയാണെന്ന് ഡെൽഹി ഗവൺമെന്റ് അറിയിച്ചു. ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരീക്ഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കെജ്രിവാൾ നേരത്തെ അറിയിച്ചിരുന്നു.
സംഘത്തിൽ വെറ്റിനറി ഡോക്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സഞ്ജയ് തടാകം, ഭൽസ്വാ തടാകം എന്നിവിടങ്ങളിലെ കോഴി വിപണി കേന്ദ്രങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഖാസിപ്പൂരിലെ കോഴി വിപണി കേന്ദ്രം കഴിഞ്ഞ 10 ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ഔദ്യോഗിക വസതി ഒഴിഞ്ഞ് വിഎസ് അച്യുതാനന്ദന്; ബാര്ട്ടണ് ഹില്ലിലേക്ക് മാറി