ബംഗളൂര്: ഇത് ചരിത്ര നിമിഷം; നാല് വനിതകളുടെ നിയന്ത്രണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ദൂരമേറിയ വ്യോമയാന പാതയായ സാൻ ഫ്രാൻസിസ്‌കോ–ബംഗളൂര് പാത താണ്ടി എയർ ഇന്ത്യ. ഉത്തരധ്രുവത്തിന് മുകളിലൂടെ ഏകദേശം 16,000 കിലോമീറ്റർ 17 മണിക്കൂറുകൾ കൊണ്ട് താണ്ടിയാണ് എയർ ഇന്ത്യയിലെ വനിതാ പൈലറ്റുമാർ ബംഗളൂരിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്‌തത്.
മുഖ്യപൈലറ്റ് സോയാ അഗർവാളിന്റെ നേതൃത്വത്തിലാണ് വിമാനം നിയന്ത്രിച്ചത്. ക്യാപ്റ്റൻ സോയക്കൊപ്പം, ക്യാപ്റ്റൻ പാപാഗാരി തൻമയി, ക്യാപ്റ്റൻ ആകാൻഷാ സോനാവാരേ, ക്യാപ്റ്റൻ ശിവാനി മൻഹാസ് എന്നിവരുടെ സംഘമാണ് വിമാനം പറത്തിയത്. 8,000 മണിക്കൂർ വിമാനം പറത്തി ശേഷി നേടിയ പൈലറ്റുമാരാണ് വിമാനം നയിച്ചത്. വിമാനത്തിലെ മറ്റ് ജീവനക്കാരും വനിതകളായിരുന്നു.
ആകെ 248 പേരാണ് വിമാനത്തിൽ യാത്ര ചെയ്‌തത്. 238 ടിക്കറ്റുകളും തുടക്കത്തിലേ ബുക്ക് ചെയ്‌തിരുന്നു എന്നതും എയർ ഇന്ത്യക്ക് നേട്ടമായി.
“ഇന്ന് ഞങ്ങൾ ഉത്തരധ്രുവത്തിന് മുകളിലൂടെ പറന്നു എന്നതിൽ മാത്രമല്ല, അത് വിജയകരമായി പൂർത്തിയാക്കിയത് വനിതാ പൈലറ്റുമാരാണെന്ന പ്രത്യേകത കൊണ്ടും ലോക ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ യാത്രയിൽ ഞങ്ങൾ 10 ടൺ ഇന്ധനം ലാഭിച്ചു,” – ക്യാപ്റ്റൻ സോയ അഗർവാൾ പറഞ്ഞു.
“ഇത് മുമ്പൊരിക്കലും ചെയ്യാത്തതിനാൽ ഒരു ആവേശകരമായ അനുഭവമാണ്. ഇവിടെ എത്താൻ ഏകദേശം 17 മണിക്കൂറെടുത്തു,”- എയർ ഇന്ത്യയുടെ സാൻ ഫ്രാൻസിസ്‌കോ-ബംഗളൂര് പാതയിലെ ആദ്യ യാത്രയിൽ വിമാനം നിയന്ത്രിച്ച നാല് പൈലറ്റുമാരിൽ ഒരാളായ ശിവാനി മൻഹാസ് പറഞ്ഞു.
Karnataka: With four women pilots, Air India’s longest direct route flight landed at Kempegowda International Airport in Bengaluru from San Francisco, flying over the North Pole and covering a distance of about 16,000 kilometres. pic.twitter.com/KciYlqyDaC
— ANI (@ANI) January 10, 2021
Also Read: യുപിയിൽ ചൈൽഡ് പോൺ റാക്കറ്റ്; പിന്നിൽ സർക്കാർ എഞ്ചിനീയർ