റിയാദ്: സൗദിയില്‍ വധശിക്ഷകളുടെ എണ്ണം കുത്തനെ കുറഞ്ഞതായി കണക്കുകള്‍. മയക്കുമരുന്ന് കേസുകളിലെ വധശിക്ഷക്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും പ്രായപൂര്‍ത്തി ആകാത്തവരുടെ വധശിക്ഷ നിര്‍ത്തലാക്കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 85 ശതമാനമാണ് രാജ്യത്ത് വധശിക്ഷ കുറഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
2020ല്‍ സൗദിയില്‍ 27 വധശിക്ഷയാണ് നടപ്പിലാക്കിയത്. 2019നെ അപേക്ഷിച്ച് 85 ശതമാനം കുറവാണിത്.
2018ലാണ് പ്രായപൂര്‍ത്തി ആകാത്തവരുടെ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ സൗദി അറേബ്യ നിരോധിച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പ്രാകൃത ശിക്ഷകള്‍ ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം ചാട്ടവാറടി ശിക്ഷ സൗദി ഒഴിവാക്കി പകരം തടവു ശിക്ഷയാക്കി മാറ്റിയിരുന്നു.
2019ലെ ആംനസ്‌റ്റി കണക്ക് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്നത് ചൈനയിലാണ്. ഇവിടുത്തെ വധശിക്ഷ ഭൂരിഭാഗവും പുറം ലോകമറിയാറില്ലെന്നും ആംനസ്‌റ്റി ചൂണ്ടിക്കാട്ടിയിരുന്നു. ഇറാന്‍, സൗദി, ഇറാഖ്, ഈജിപ്‌ത് എന്നീ രാജ്യങ്ങളാണ് വധ ശിക്ഷ നടപ്പാക്കുന്നതില്‍ ചൈന കഴിഞ്ഞാല്‍ ആദ്യ നാല് സ്‌ഥാനങ്ങളില്‍ ഉള്ളത്.
Read Also: വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും






































