കോട്ടയം: കേരള കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ ചൊല്ലിയുള്ള തർക്കങ്ങളിൽ തീർപ്പു കൽപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് ഉപയോഗിക്കാമെന്ന് അന്തിമ വിധിയിൽ കമ്മീഷൻ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ കുറച്ചു നാളുകളായി കേരള കോൺഗ്രസിൽ തുടരുന്ന അവകാശ തർക്കത്തിൽ ജോസ് കെ മാണി താത്കാലിക വിജയം നേടി. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നിൽ രണ്ടംഗങ്ങളും തീരുമാനത്തെ അനുകൂലിച്ചപ്പോൾ ഒരാൾ എതിർത്തിരുന്നു. എന്നാൽ ഭൂരിപക്ഷ തീരുമാനം അടിസ്ഥാനമാക്കി ചിഹ്നം ജോസ് വിഭാഗത്തിന് തന്നെ നൽകാൻ ധാരണയായി.
ആത്യന്തികമായി സത്യം വിജയിക്കും എന്നതിന്റെ തെളിവാണ് ഈ വിധിയെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കേരള കോൺഗ്രസ് പ്രവർത്തകരുടെ അഭിമാനമാണ് ഇതിലൂടെ ഉയർത്തിക്കാണിക്കുന്നത്. കെ.എം. മാണി മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് തീരുമാനമെന്നും ജോസ് കൂട്ടിച്ചേർത്തു. എന്നാൽ കമ്മീഷനിലെ ഒരംഗം എതിർത്ത സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പി.ജെ.ജോസഫ് പറയുന്നു.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അടക്കം തീരുമാനം ജോസ് വിഭാഗത്തിന് ഗുണം ചെയ്‌തേക്കും എന്നാണ് വിലയിരുത്തൽ. മാണിയുടെ മരണത്തിനു പിന്നാലെ പാർട്ടിയിൽ ഉടലെടുത്ത തർക്കങ്ങളിൽ ഒരു ഘട്ടം വരെ ജോസഫിനായിരുന്നു മേൽക്കൈ. എന്നാൽ തെരഞ്ഞെടുപ്പ് ചിഹ്നം നഷ്ടപ്പെട്ടതോടെ ജോസഫ് വിഭാഗം കടുത്ത ആശങ്കയിലാണ്.