ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ ഇതുവരെ 15 കേസുകൾ ഡെൽഹി പോലീസ് രജിസ്റ്റർ ചെയ്തു. ഐടിഒയിൽ നടന്ന സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കൂടാതെ, പോലീസിന് നേരെ വാൾ വീശിയ നിഹാങ്ക് സിഖുകാർക്കെതിരെയും കേസെടുത്തു.
ആയിരക്കണക്കിന് കർഷകരാണ് കഴിഞ്ഞ ദിവസം ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ എത്തിയത്. സമാധാനപരമായി റാലി നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് കർഷകരെ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിലാണ് കർഷകൻ കൊല്ലപ്പെട്ടത്. ഇദ്ദേഹം ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തപ്പോൾ വെടിയേറ്റാണ് മരണമെന്ന് കർഷകർ ആരോപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം പോലീസ് തന്നെ കൊണ്ടുപോയെന്നും കർഷക സംഘടനാ നേതാക്കൾ വ്യക്തമാക്കി.
ഡെൽഹി ദില്‍ഷാദ് ഗാര്‍ഡനില്‍ പ്രതിഷേധത്തിനെത്തിയ കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. കർഷകർ വന്ന വാഹനങ്ങൾ അടിച്ചുതകർത്ത പോലീസ് ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിടുകയും ഇന്ധനടാങ്ക് തുറന്നുവിടുകയും ചെയ്തു.
ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴിമാറിയതിന് കാരണം ഡെൽഹി പോലീസ് തന്നെയാണെന്നാണ് കർഷക നേതാക്കൾ പറയുന്നത്. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ ഇന്ന് കർഷക സംഘടനകൾ യോഗം ചേരും. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട് നൽകിയിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിന്റെ ഭാഗമായി നടത്തിയ ട്രാക്ടർ പരേഡ് സംഘർഷത്തിലേക്ക് വഴി മാറിയതിൽ അസ്വാഭാവികത ഉണ്ടെന്ന് ചില കർഷക സംഘടനകൾ ആരോപിക്കുന്നുണ്ട്. കർഷകർ തെറ്റായ റൂട്ടിലൂടെ മാർച്ച് ചെയ്തത് പോലീസ് ഉണ്ടാക്കിയ ആശയക്കുഴപ്പം മൂലമാണെന്നും പറയപ്പെടുന്നു. ചെങ്കോട്ടയിൽ നടന്ന സംഘർഷങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്ന ആരോപണവും ചില കർഷക നേതാക്കൾ ഉയർത്തുന്നുണ്ട്.
എന്നാൽ, അനിഷ്ട സംഭവങ്ങളിൽ അഭിപ്രായ ഭിന്നത നിലനിൽക്കുമ്പോഴും വിവാദ നിയമങ്ങൾക്ക് എതിരെയുള്ള സമരം ഒറ്റക്കെട്ടായി തുടരാൻ തന്നെയാണ് കർഷകരുടെ തീരുമാനം. അതേസമയം, സമരത്തിനിടെ മരിച്ച കർഷകന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. നഗരത്തിൽ അക്രമം നടത്തി, പോലീസ് വാഹനം തകർത്തു, സ്വകാര്യ വാഹനങ്ങൾക്ക് കേടുപാട് വരുത്തി തുടങ്ങിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
Also Read: ചെങ്കോട്ടയിൽ പതാക ഉയർത്തിയ സംഭവം; ബിജെപി അനുഭാവി ദീപ് സിദ്ധുവിന് എതിരെ കർഷകർ