ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന അതിജീവന പോരാട്ടം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. 2020 ഓഗസ്‌റ്റ് 9ന് ഡെൽഹി ചലോ മാർച്ചിൽ ആയിരങ്ങളെ അണിനിരത്തി തുടങ്ങിയ സമരം അതിന്റെ വീര്യം കെടാതെ ഇപ്പോഴും തുടരുകയാണ്. പ്രധാന ദിവസങ്ങളിൽ കർഷക പ്രതിഷേധത്തിന്റെ പല മുഖങ്ങളും നാം കണ്ടുകഴിഞ്ഞു. നാളെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ട്രാക്‌ടർ പരേഡ് നടത്താനാണ് കർഷകരുടെ തീരുമാനം.
പരേഡിന് നേതൃത്വം നൽകുക കർഷക വനിതകളാണ്. ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നാണ് ട്രാക്‌ടർ പരേഡ് ആരംഭിക്കുക. പരേഡിന്റെ റിഹേഴ്‌സൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. 5000 വാഹനങ്ങളും 20,000 കർഷകരും പരേഡിൽ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ദേശീയ പതാകക്കൊപ്പം കർഷകരുടെ കൊടിയും നാളെ പരേഡിൽ ഉയർത്തും. കൂടാതെ വാഹനങ്ങളിൽ കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുമെന്നും ഖേര ഖാപ്പ് പഞ്ചായത്ത് തലവൻ സത്‌ബിർ പെഹൽവാൻ പറഞ്ഞു. പരേഡിന് പുറമേ കർഷകരുടെ നേതൃത്വത്തിൽ 75ആം സ്വാതന്ത്ര്യദിനം ‘കിസാൻ മസ്‌ദൂർ ആസാദി സൻഗ്രം’ ദിനമായും ആചരിക്കും. സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും റാലികൾ സംഘടിപ്പിക്കുകയും ചെയ്യും.
നാളെ രാവിലെ 11 മുതൽ ഉച്ചക്ക് 1 മണി വരെയാകും റാലി. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ മാർച്ചും പരിപാടികളും സംഘടിപ്പിക്കും. രാജ്യതലസ്‌ഥാനത്തേക്ക് പ്രവേശിക്കില്ലെന്നും കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്.
Also Read: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍