ഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ അക്രമ സംഭവങ്ങളിൽ നടൻ ദീപ് സിദ്ദു അടക്കം 16 പേർക്കെതിരെ ഡെൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിഷേധക്കാർ കൃത്യമായ കണക്കു കൂട്ടലുകളോടെയാണ് ചെങ്കോട്ടയിൽ കയറി അതിക്രമം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജനുവരി 26ന് കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ സമരത്തിനിടെയാണ് ചെങ്കോട്ടയിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്. 30-40 കാറുകളിലും 150 ബൈക്കുകളിലുമായി 1000ഓളം പേരാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു.
‘അവിടെ അവർ പോലീസുകാരെ ആക്രമിച്ചു. അവരുടെ സുരക്ഷാ ഉപകരണങ്ങൾ തട്ടിയെടുത്തു. പൊതുശൗചാലയത്തിൽ ആളുകളെ തടവിലാക്കി. ടിക്കറ്റ് കൗണ്ടർ അടിച്ചുതകർത്തു’- കുറ്റപത്രത്തിൽ പറയുന്നു.
‘മെയ് 18ന് ടിസ് ഹസാരി കോടതിയിൽ ഞങ്ങൾ 3000 പേജുള്ള കുറ്റപത്രം മുന്നിൽ സമർപ്പിച്ചു. കേസിൽ 16 പേരെ അറസ്‌റ്റ് ചെയ്‌തു, അതിൽ 13 പേർ ജാമ്യത്തിലാണ്. ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തിയ ജുഗ്‌രാജ് സിംഗ്, ഡ്യൂട്ടിയിലിരുന്ന പോലീസ് ഓഫീസറെ ആക്രമിച്ച ഖെംപ്രീത് സിംഗ്, ചെങ്കോട്ടയിൽ വടിവാൾ വീശിയ മനീന്ദർ സിംഗ് മോനി എന്നിവർ ജയിലിലാണ്’- ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
കർഷക സമരവുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്റ്റർ റാലിക്കിടെയാണ് ചെങ്കോട്ടയിൽ അതിക്രമിച്ചു കയറി ഒരു സംഘം സിഖ് പതാക ഉയർത്തിയത്. ഇതിന് നേതൃത്വം നൽകിയത് ദീപ് സിദ്ദുവാണെന്ന് ഡെൽഹി പോലീസ് കണ്ടെത്തിയിരുന്നു.