കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി എംപി. സ്ഥാനാർഥി നിർണയം സുതാര്യമാക്കണമെന്ന് യുഡിഎഫ് നേതാക്കളോട് രാഹുൽ ഗാന്ധി അവശ്യപെട്ടു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ ഗാന്ധി.
പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ എത്തിയ രാഹുലിനെ യുഡിഎഫ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വിമാനത്താവളത്തില്‍ വച്ചു തന്നെ യുഡിഎഫ് നേതാക്കളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വിമാനത്താവളത്തിലെത്തി ചർച്ച നടത്തി. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും ചർച്ചയിൽ പങ്കെടുത്തു.
അനുഭവ സമ്പത്തുള്ളവരും യുവാക്കളും ചേരുന്ന സ്ഥാനാർഥി പട്ടിക വേണം തയ്യാറാക്കാൻ. താഴെതട്ടിലുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി കോൺഗ്രസ് പ്രകടന പത്രിക തയ്യാറാക്കണമെന്നും നിർദേശിച്ചതായി രാഹുൽ ഗാന്ധി അറിയിച്ചു. ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തിയ രാഹുൽ ഇന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും, രാത്രിയോടെ അദ്ദേഹം വയനാട്ടിലെത്തും.
Also Read: ഹെപ്പറ്റൈറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതി: സംസ്ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിച്ചു