വയനാട്: എത്രനാൾ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്‌തിപ്പെടുമെന്ന് രാഹുൽ ഗാന്ധി എംപി. പ്രതിസന്ധി കാലത്ത് ഒപ്പം നിന്ന കുടുംബമാണ് വയനാട്. നിങ്ങളെനിക്ക് സ്‌നേഹം തന്ന് എന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താൻ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും രാഹുൽ വയനാട്ടിൽ പറഞ്ഞു. എംപി സ്‌ഥാനം പുനഃസ്‌ഥാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിൽ എത്തുന്നത്.
തങ്ങളുടെ പ്രിയ നേതാവിന് വൻ സ്വീകരണമാണ് കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. എഐസിസി, കെപിസിസി നേതാക്കളും ഇന്ന് കൽപ്പറ്റയിലെത്തിയിരുന്നു. രാഷ്‌ട്രീയ ജീവിതത്തിൽ മണിപ്പൂർ പോലൊരു ദുരനുഭവം താൻ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും ഞാൻ പോയിട്ടുണ്ട്. പക്ഷേ, മണിപ്പൂരിൽ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്‌ത്രീകൾ വേട്ടയാടപ്പെടുന്നുവെന്നും രാഹുൽ പരാമർശിച്ചു.
പ്രധാനമന്ത്രി രണ്ടുമണിക്കൂർ 13 മിനിറ്റ് പാർലമെന്റിൽ സംസാരിച്ചു. അതിൽ രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പൂരിനെ കുറിച്ച് പറഞ്ഞത്. ഇന്ത്യ എന്ന ആശയത്തെ മണിപ്പൂരിൽ ബിജെപി കൊലപ്പെടുത്തി. ഭാരത മാതാവിന്റെ ഹത്യയാണ് നടന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെ ഇല്ലാതാക്കി. ആയിരക്കണക്കിന് ആളുകളെ കൊന്നു. എന്നിട്ടും മോദി ചിരിക്കുകയാണ്. എന്തുകൊണ്ട് ആക്രമം തടയാൻ നടപടി എടുക്കുന്നില്ലെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
Most Read| ജെയ്‌ക് മികച്ച സ്‌ഥാനാർഥി; പുതുപ്പള്ളിയിൽ ശക്‌തമായ രാഷ്‌ട്രീയ മൽസരമുണ്ടാകും- ഇപി ജയരാജൻ