വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റിൽ കുറ്റവിചാരണ തുടരുമെന്ന് യുഎസ് സെനറ്റ്. സ്ഥാനമൊഴിഞ്ഞ പ്രസിഡണ്ടിനെ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന ട്രംപിന്റെ വാദം സെനറ്റ് വോട്ടെടുപ്പിലൂടെ തള്ളി. ഇതിന് പിന്നാലെയാണ് കുറ്റവിചാരണ തുടരാൻ തീരുമാനിച്ചത്.
56 വോട്ടുകൾക്കാണ് ട്രംപിന്റെ വാദം തള്ളിയത്. കാപ്പിറ്റോളിൽ നടന്ന ആക്രമണത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് ട്രംപിനെതിരെ വോട്ട് ചെയ്ത 56 അംഗങ്ങളിൽ 6 പേർ റിപ്പബ്ളിക്കൻ അംഗങ്ങളാണ്. വിശദമായ കുറ്റവിചാരണ ഇന്ന് തുടങ്ങും.
എന്നാൽ, ജനുവരി 6ന് ട്രംപ് നടത്തിയ പ്രസംഗം സാധാരണ രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നു എന്നാണ് ട്രംപിന്റെ അഭിഭാഷകരുടെ വാദം.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്ഥാനം ഒഴിഞ്ഞ ശേഷം പ്രസിഡണ്ട് ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയമാക്കുന്നത്. രണ്ട് തവണ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാകുന്ന ആദ്യ പ്രസിഡണ്ടും ട്രംപ് തന്നെയാണ്.
Read Also: ഋതുമതിയായ മുസ്ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം; പ്രായം തടസമല്ലെന്ന് കോടതി