അഹമ്മദാബാദ്: ലൗ ജിഹാദിനെതിരെ സർക്കാർ ഉടൻ കർശന നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി വഡോദരയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
‘ലൗ ജിഹാദിനെതിരെ നിയമസഭയിൽ ഞങ്ങൾ ഒരു നിയമം കൊണ്ടുവരാൻ പോകുന്നു. ലൗ ജിഹാദിന്റെ പേരിൽ ഒരു പ്രവർത്തനങ്ങളും സംസ്ഥാനത്തു നടക്കില്ല, ബിജെപി സർക്കാർ ലൗ ജിഹാദിനെതിരെ വരും ദിവസങ്ങളിൽ കർശന നിയമങ്ങൾ കൊണ്ടുവരും,’ ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിയുടെ ഭരണത്തിലൂടെ ഗുജറാത്ത് വികസനത്തിന്റെ സുവർണ്ണ കാലഘട്ടത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും രൂപാനി പറഞ്ഞു.
അടുത്ത കാലത്തായി, ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശും മധ്യപ്രദേശും ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവന്നിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് പിന്നാലെയാണ് മധ്യപ്രദേശ് ലൗ ജിഹാദ് നിയമം പ്രാബല്യത്തില്‍ വരുത്തിയത്. നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ നിയമനിർമാണം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഹിന്ദു യുവതികള്‍ വിവാഹത്തിനായി മതം മാറുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ബിജെപിയുടെ വാദം.
തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണിരുന്നു. വേദിയില്‍വച്ചു തന്നെ പ്രഥമശുശ്രൂഷ നല്കിയ അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
Read Also: അയൽ രാജ്യങ്ങളും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി; ബിപ്ളബ് കുമാര്‍ ദേവ്